കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് ഉടമയായ വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് പുതിയ സമൻസ് ഉടൻ നൽകുമെന്നാണ് സൂചന. നേരത്തെ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്.
കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (CMRL) നിന്ന് എക്‌സാലോജിക് സ്ഥാപനത്തിന് ലഭിച്ച പണം ഐടി സേവനങ്ങളുടെ പ്രതിഫലമായിരുന്നുവെന്നാണ് വീണ ടി. അന്വേഷണ സംഘത്തോട് വിശദീകരിച്ചത്. എന്നാൽ, അത്തരം സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന കരാറുകളോ ഇൻവോയിസുകളോ മറ്റ് രേഖകളോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
സിഎംആർഎൽ പ്രതിനിധികളുമായി ഐടി സേവനങ്ങളെ സംബന്ധിച്ച ചർച്ചകൾ നേരിട്ടാണ് നടത്തിയതെന്നും അതിനാൽ പ്രത്യേക രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ വിശദീകരണം. എക്‌സാലോജിക് സ്ഥാപനം നിലവിൽ പ്രവർത്തനരഹിതമായതിനാൽ, സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളിലായിരുന്നു ചില വിവരങ്ങൾ ഉണ്ടായിരുന്നതെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണങ്ങൾ അന്വേഷണത്തെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് ഇഡി വിലയിരുത്തുന്നത്.
സിഎംആർഎലൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്ന കാര്യത്തിലും വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളിലും രേഖകളുടെ അഭാവവും അന്വേഷണത്തിൽ നിർണായക വിഷയമായി മാറിയിട്ടുണ്ട്.
അതേസമയം, ഈ കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കേസിന്റെ സാമ്പത്തിക വശങ്ങൾ കൂടുതൽ വ്യക്തമായി പരിശോധിക്കാൻ ഈ രേഖകൾ നിർണായകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
SFIOയുടെ അനുബന്ധ രേഖകൾ ലഭിച്ച ശേഷം അവ വിശദമായി പരിശോധിക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ വീണ ടി.ക്ക് വീണ്ടും സമൻസ് നൽകി കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും ചെയ്യുമെന്നാണ് വിവരം. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാടുകളുടെ സാധ്യത, പണത്തിന്റെ യഥാർഥ സ്വഭാവം, സേവനം നൽകിയെന്ന അവകാശവാദത്തിന്റെ വിശ്വാസ്യത എന്നിവയാണ് ഇഡി ഇനി പ്രധാനമായും പരിശോധിക്കുക.















