കൊൽക്കത്ത: രാജ്യത്ത് ചുവപ്പ് ഭീകരവാദത്തിനെതിരായ സുരക്ഷാസേനയുടെ ശക്തമായ നടപടികൾക്കിടെ, 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. പുഷ്പ, പരിഷ, വർഷ എന്നീ പേരുകളിലും അറിയപ്പെടുന്ന ശകുന്തള മഹതോയാണ് കൊൽക്കത്ത പൊലീസിന് മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഒരു തോക്കും 46 വെടിയുണ്ടകളുമാണ് അവർ പൊലീസിന് കൈമാറിയത്.
നിരോധിത ഭീകരസംഘടനയായ സിപിഐ (മാവോയിസ്റ്റ്) പ്രധാന നേതാക്കളിൽ ഒരാളാണ് ശകുന്തള മഹതോ. ജാർഗ്രാം സ്വദേശിനിയായ ശകുന്തളയ്‌ക്ക് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണുള്ളത്. കൗമാര പ്രായത്തിൽ തന്നെ ഇവർ ഭീകരസംഘടനയുടെ ഭാഗമായിരുന്നു. 25 വർഷത്തോളമായി പശ്ചിമ ബംഗാൾ-ഝാർഖണ്ഡ് മേഖലയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ ശക്തമായ സാഹചര്യത്തിലാണ് ഇവരുടെ കീഴടങ്ങൽ. നിയമപ്രകാരമുളള പുനരധിവാസ നടപടികൾ ആരംഭിച്ചതായി പോലീസ് കമ്മീഷണർ അജയ് കുമാർ നന്ദ് പറഞ്ഞു. മാവോയിസ്റ്റ് ശൃംഖലയെ തകർക്കാനുള്ള സുരക്ഷാ ഏജൻസികളുടെ ശ്രമങ്ങൾക്ക് വലിയ നേട്ടമാണ് വനിതാ നേതാവിന്റെ കീഴടങ്ങൽ.














