ബെംഗളൂരു: ധർമ്മസ്ഥല വ്യാജ ആരോപണ കേസിലെ ഒന്നാം പ്രതി ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് നടൻ പ്രകാശ് രാജ് സമ്മതിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ ചിന്നയ്യയുടെ ഹർജിയിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് അകലം പാലിച്ചായിരുന്നു നടന്റെ വിശദീകരണം.
ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനി ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് ചിന്നയ്യ തന്നെ ഫോണിൽ ബന്ധപ്പെട്ടത്. സംസാരിച്ച തീയതി കൃത്യമായി ഓർയില്ല. കൈവശമുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് മാത്രമാണ് താൻ ഉപദേശിച്ചതെന്നും പ്രകാശ് രാജ് പറഞ്ഞു. എന്നാൽ, ധർമ്മസ്ഥല ഗൂഢാലോചനയുമായി ബന്ധമില്ലെന്നും 200 കോടിയുടെ കാര്യം തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചിന്നയ്യ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും ഗിരീഷ് മട്ടന്നവറും ഉൾപ്പെടെയുള്ളവർ തന്നെ പ്രേരിപ്പിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചിരുന്നു.














