നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

Published by
ജനം വെബ്‌ഡെസ്ക്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ബ്രസീല്‍ ആരാധകര്‍ക്ക് ഒരേസമയം ആശ്വാസവും ആശങ്കയും സമ്മാനിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്താന്‍ ഒരുങ്ങുമ്പോള്‍, മുന്നേറ്റനിരയിലെ പ്രധാന ആയുധമായ റഫീഞ്ഞ പരിക്കിനെ തുടര്‍ന്ന് സ്‌കോട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ടി സ്ഥിരീകരിച്ചു.

ഹെയ്റ്റിക്കെതിരായ വിജയത്തിനിടെ പരിക്കേറ്റ റഫീഞ്ഞ 40-ാം മിനിറ്റില്‍ തന്നെ കളം വിടേണ്ടിവന്നിരുന്നു. വേഗത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമെന്ന് താരം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നെങ്കിലും, അടുത്ത മത്സരത്തിനായി പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ നെയ്മര്‍ ഇപ്പോള്‍ പൂര്‍ണ സജ്ജനാണെന്ന് ആന്‍ചലോട്ടി വ്യക്തമാക്കി. കാലിലെ പേശിവലിവില്‍ നിന്ന് മുക്തനായ താരം പരിശീലന സെഷനുകളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, ആവശ്യമെങ്കില്‍ മുഴുവന്‍ 90 മിനിറ്റും കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പരിശീലകന്‍ പറഞ്ഞു.

മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ബ്രസീല്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കുമെന്ന് ആന്‍ചലോട്ടി വ്യക്തമാക്കി. റഫീഞ്ഞയുടെ അഭാവം നികത്താന്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ പരിശീലകസംഘത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

നെയ്മറുടെ തിരിച്ചുവരവ് ബ്രസീലിന്റെ ആക്രമണശേഷിക്ക് വലിയ ഉണര്‍വാകുമെന്നാണ് വിലയിരുത്തല്‍. പരിചയസമ്പത്തും നിര്‍ണായക ഘട്ടങ്ങളില്‍ മത്സരം മാറ്റിമറിക്കാനുള്ള കഴിവും ടീമിന് അധിക ആത്മവിശ്വാസം പകരുമെന്ന് പരിശീലകസംഘം വിശ്വസിക്കുന്നു.

ഗ്രൂപ്പ് സിയിലെ അവസാന മത്സരമായതിനാല്‍ ബ്രസീലിനും സ്‌കോട്‌ലന്‍ഡിനും ഈ പോരാട്ടം നിര്‍ണായകമാണ്. നോക്കൗട്ട് പ്രതീക്ഷകള്‍ ശക്തമാക്കാന്‍ വിജയം അനിവാര്യമായ സാഹചര്യത്തില്‍, ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് നടക്കുന്ന ഈ പോരാട്ടത്തിലേക്ക് ലോക ഫുട്‌ബോള്‍ ആരാധകരുടെ കണ്ണുകളാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്.

Share