തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാർ നിർണായക നടപടി സ്വീകരിച്ചു. നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ കേസുമായി ബന്ധപ്പെട്ട ചുമതലയിൽ നിന്ന് ഒഴിവാക്കി. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
കേസ് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി മുൻ ഗവൺമെന്റ് പ്ലീഡറായ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിലെ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട ഗൗരവകരമായ വീഴ്ചയാണ് പ്രോസിക്യൂട്ടർ മാറ്റത്തിന് കാരണമായതെന്നാണ് സൂചന.
മജിസ്ട്രേട്ട് കോടതി തള്ളിയ ജാമ്യാപേക്ഷ ജില്ലാ കോടതിയിൽ എത്തിയപ്പോൾ പ്രോസിക്യൂട്ടർ പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. 25 പ്രതികളുള്ള കേസിൽ ഇതുവരെ ജാമ്യം ലഭിച്ചത് ഹരീഷിനു മാത്രമാണ്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന ഹർജിയിൽ എതിർകക്ഷിയായി ഗീനാകുമാരിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവാണെന്നും ഒത്തുകളി സംശയിക്കുന്നതായും സർക്കാർ വിലയിരുത്തുന്നു. സർക്കാരിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ സമീപനമാണ് കോടതിയിൽ സ്വീകരിച്ചതെന്ന് ആഭ്യന്തര വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്.എച്ച്.ഒ, പ്രോസിക്യൂഷന്റെ സമീപനത്തിൽ അസംതൃപ്തി രേഖപ്പെടുത്തി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ ഗൂഢാലോചന സംബന്ധിച്ച തുടരന്വേഷണത്തെ നിലവിലെ സാഹചര്യം പ്രതികൂലമായി ബാധിക്കാമെന്ന വിലയിരുത്തലിലാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനായിരുന്ന അഡ്വ. എ. സന്തോഷ് കുമാറിനാണ് ഇപ്പോൾ കേസിന്റെ ചുമതല. വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തി കേസ് ഉൾപ്പെടെ വിവിധ ശ്രദ്ധേയ കേസുകളിൽ ഉമ്മൻ ചാണ്ടിക്കായി കോടതിയിൽ ഹാജരായിട്ടുള്ള അഭിഭാഷകനാണ് അദ്ദേഹം.















