തലശ്ശേരിയിലെ ദീപിക്കിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപി നൽകിയ ലാപ്ടോപ് നിധീഷും ബിജെപി നേതാക്കളും ചേർന്ന് ദീപക്കിന് കൈമാറി.
തലശ്ശേരി മണ്ഡലം ബിജെപി സ്ഥാനാർത്ഥി ഒ. നിധീഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിലും എത്തിയിരുന്നു. അതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ദീപക് തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ബിജെപി സംഘത്തോട് പങ്കുവെച്ചത്. “ഒരു ലാപ്ടോപ്പ് കിട്ടിയാൽ സ്വന്തമായി ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാം. സുരേഷ് ഗോപി സാറിനോട് സംസാരിച്ച് ഒരു ലാപ്ടോപ്പ് വാങ്ങിത്തരാമോ?” എന്നായിരുന്നു ദീപക്കിന്റെ ചോദ്യം.
ദീപക്കിന്റെ വാക്കുകൾ കേട്ട ഉടൻ തന്നെ നിധീഷ് വീഡിയോ കോളിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെടുത്തി. ദീപക്കുമായി നേരിട്ട് സംസാരിച്ച സുരേഷ് ഗോപി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ അപ്പോൾ ലാപ്ടോപ് നൽകാനാകില്ലെന്നും, ചട്ടം അവസാനിച്ചാൽ തീർച്ചയായും അത് എത്തിച്ചുനൽകുമെന്നും ഉറപ്പ് നൽകി. ആ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമായത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ ലാപ്ടോപ് നിധീഷും ബിജെപി നേതാക്കളും ചേർന്ന് ദീപക്കിന് കൈമാറി. സ്വന്തമായി ജോലി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ദീപക്കിന്റെ സ്വപ്നത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്പ്പായി ഈ സഹായം മാറുകയാണ്.















