കേന്ദ്രവുമായി ധാരണ; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്; നീണ്ട ചർച്ചകൾക്കൊടുവിലെ തീരുമാനം; സമാധാനത്തിനായി സമരം അവസാനിപ്പിച്ചെന്ന് പ്രസ്‍താവന

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി:  26 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാരുമായി നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാങ്ചുക്ക്, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് ഉപവാസം അവസാനിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ഒത്തുതീർപ്പിലെത്തിയതെന്നാണ് വിവരം.

സമരം അവസാനിപ്പിച്ച ശേഷം പിന്തുണ നൽകിയ എല്ലാവർക്കും വാങ്ചുക്ക് നന്ദി അറിയിച്ചു. തന്റെ പോരാട്ടത്തിൽ എപ്പോഴും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതാഞ്ജലി ആങ്‌മോയ്‌ക്കും അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി.

നീണ്ട ചർച്ചകൾക്കൊടുവിലാണ് ഉപവാസം അവസാനിപ്പിച്ചതെന്നും സമരം അക്രമാസക്തമാകാനുള്ള സാധ്യതയും രാജ്യത്തെ സമാധാനാന്തരീക്ഷം തകരുമെന്ന ആശങ്കയും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും വാങ്ചുക്ക് പറഞ്ഞു. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നുള്ള 65-ഓളം പാർലമെന്റ് അംഗങ്ങൾ സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അനുയായികൾ സമാധാനപരമായ പ്രതിഷേധം തുടരണമെന്നും അക്രമങ്ങളിൽ ഏർപ്പെടരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

വാങ്ചുക്ക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share