സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണം ലോക്‌സഭയിൽ ശൂന്യവേളയിൽ ഉന്നയിച്ച്  സി. സദാനന്ദൻ മാസ്റ്റർ എം.പി. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മെഡിക്കൽ പഠനം എന്ന സ്വപ്നവുമായി ഉസ്‌ബെക്കിസ്ഥാനിലേക്ക് പോയ സാവരിയ ബസന്ത് ഒടുവിൽ ശവപ്പെട്ടിയിലായാണ് നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് എംപി ചൂണ്ടിക്കാട്ടി. കൊല്ലപ്പെടുന്നതിന് മുമ്പ് സാവരിയയെ മതം മാറാൻ നിർബന്ധിച്ചിരുന്നു എന്ന ബന്ധുക്കളുടെ ആരോപണവും അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല.  പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോയ കൺസൾട്ടൻസിക്കോ റിക്രൂട്ടിംഗ് ഏജൻസിക്കോ സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ മുമ്പും മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് എം പി പറഞ്ഞു. സംഘടിത മതപരിവർത്തന ശൃംഖലകൾക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നും ദേശീയ ഏജൻസികൾ പരിശോധിക്കണം. സ്ത്രീകളുടെ സുരക്ഷയും അഭിമാനവും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും, “കേരളത്തിൽ നിന്നോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്നോ ഇനി ഒരു സാവരിയ കൂടി ഉണ്ടാകാൻ പാടില്ല” എന്നും സി. സദാനന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ പൗരന്മാർക്കും സ്വന്തം മതം പിന്തുടരാനും ആചാരങ്ങൾ അനുഷ്ഠിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.

Share