കേരളത്തിലെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന് നിവേദനം; തലശ്ശേരി ഉൾപ്പെടെ കൂടുതൽ സ്റ്റോപ്പുകളും പുതിയ ട്രെയിനുകളും ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സി. സദാനന്ദൻ മാസ്റ്റർ എംപി നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ വികസനവും പുതിയ സർവീസുകളും സംബന്ധിച്ച വിവിധ ആവശ്യങ്ങളാണ് കൂടിക്കാഴ്ചയിൽ ഉന്നയിച്ചത്.
തലശ്ശേരി ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, നിലവിലുള്ള സർവീസുകൾ ദീർഘിപ്പിക്കുക, വിവിധ സ്റ്റേഷനുകളുടെ നവീകരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ എംപി മുന്നോട്ടുവച്ചു.
കൊച്ചിയിലെ മാതാ അമൃതാനന്ദമയി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ നവീകരിക്കുകയും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയിൽവേ യാത്രാസൗകര്യം താരതമ്യേന കുറവുള്ള വടക്കൻ കേരളത്തിന് പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്നും, മേഖലയുടെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും സി. സദാനന്ദൻ മാസ്റ്റർ എംപി നിവേദനത്തിൽ ആവശ്യപ്പെട്ടു.















