ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Published by
ജനം വെബ്‌ഡെസ്ക്

കോയമ്പത്തൂര്‍: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച കേസില്‍ തമിഴ് മാസികയായ കുമുദത്തിന്റെ എഡിറ്റര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കേസില്‍ പലതവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് തിരുപ്പൂര്‍ കോടതി നടപടി. കുമുദം മാസികയുടെ പബ്ലിഷര്‍ എം. സെല്‍വരങ്കന്‍, എഡിറ്റര്‍ എസ്. ഇളങ്കോവന്‍, പ്രിന്റര്‍ എസ്. പാല്‍ ആന്റണി രാജ് എന്നിവര്‍ക്കെതിരെയാണ് ജസ്റ്റിസ് സെന്തില്‍ രാജ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

2009 മാര്‍ച്ച് ഒന്നിന് കുമുദത്തില്‍ സോലൈ എഴുതിയ ‘ഇന്ത്യന്‍ താലിബാന്‍’ എന്ന ലേഖനമാണ് കേസിന് ആധാരം. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂര്‍ ജെ.എം.-1 കോടതിയില്‍ പരാതി നല്‍കിയത്. ലേഖനത്തിലൂടെ ആര്‍എസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളുമായി ചിത്രീകരിച്ചെന്നും ഇത് സംഘടനയുടെ പ്രതിച്ഛായയ്‌ക്ക് ഹാനികരമായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഖേദപ്രകടനത്തോടെ തിരുത്തല്‍ പ്രസിദ്ധീകരിക്കണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലേഖനത്തിന്റെ രചയിതാവ് സോലൈ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ആദ്യം കേസില്‍ പ്രതിചേര്‍ത്തത്. കേസിലെ രണ്ട് പ്രതികള്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് ഒഴിവാക്കപ്പെട്ടു. വിചാരണ തുടരുന്നതിനിടെ ലേഖകന്‍ സോലൈ മരണപ്പെട്ടു. ബാക്കിയുള്ള പ്രതികള്‍ക്കെതിരെയാണ് നിലവില്‍ നടപടികള്‍ തുടരുന്നത്.

Share