തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് ഒൻപത് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകൾ തകർത്തതിന് പിന്നാലെ ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി.
വാതിലുകൾ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തി. മോഷണം നടന്ന സ്ഥലത്ത് മഞ്ഞൾപ്പൊടിയും കാപ്പിപ്പൊടിയും വിതറിയ നിലയിലായിരുന്നു. അതേസമയം, മറ്റൊരു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണാഭരണങ്ങൾ മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ സുരക്ഷിതമാണ്.
കഴിഞ്ഞ 25നാണ് ജെയ്സനും കുടുംബവും ചെന്നൈയിലുള്ള മകന്റെ അടുത്തേക്ക് പോയത്. കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.















