ചിറ്റഗോംഗ്: ബംഗ്ലാദേശിൽ സൈനിക പരിശീലനത്തിനിടെ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. ചിറ്റഗോംഗിലെ ഹതസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ ബുധനാഴ്ചയാണ് അപകടമുണ്ടായത്. ചൈനീസ് നിർമിത ടൈപ്പ് 59 ടാങ്ക് ഉപയോഗിച്ച് വെടിവയ്പ്പ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.
ടാങ്കിനുള്ളിലുണ്ടായിരുന്ന രണ്ട് സൈനികരാണ് മരിച്ചത്. ഒരു ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി ധാക്കയിലെ കംബൈൻഡ് മിലിട്ടറി ആശുപത്രിയിലേക്ക് (CMH) വ്യോമമാർഗം മാറ്റി.
ടാങ്ക് പൊട്ടിത്തെറിക്കാൻ ഇടയായ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് സൈന്യത്തിന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ISPR) പറഞ്ഞു.
കഴിഞ്ഞ മാസവും ചൈനീസ് സാങ്കേതിക വിദ്യയുടെ പരാജയത്തിന് ലോകം സാക്ഷ്യം വഹിച്ചിരുന്നു. ചൈനസാറ്റ്-4ബി ഉപഗ്രഹവുമായി വിക്ഷേപിച്ച ചൈനയുടെ ലോംഗ് മാർച്ച് 7എ റോക്കറ്റ് വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചിരുന്നു. വെഞ്ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച റോക്കറ്റിൽ പറന്നുയർന്ന് ഏകദേശം 85 സെക്കൻഡിന് ശേഷമാണ് തകരാർ സംഭവിച്ചത്.















