അപ്രത്യക്ഷമായ വ്യോമസേനാവിമാനവിമാനത്തെ കണ്ടെത്താനുള്ള രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. കപ്പലുകൾക്കു പുറമേ നാവിക സേനയുടെ അന്തർവാഹിനിയും നിരീക്ഷണത്തിനെത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ ദുരന്തനിവാരണ സേനയോട് ആഭ്യന്തമന്ത്രി നിർദ്ദേശിച്ചു. അതേ സമയം വിമാനം നിയന്ത്രിച്ച വൈമാനികരുടെ വിശദാംശങ്ങൾ വ്യോമ സേന പുറത്തു വിട്ടു.
അപ്രത്യക്ഷമായ എ.എൻ 32 വിമാനത്തിൽ 29 പേരാണ് യാത്ര ചെയ്തത്. ഇതിൽ ആറു പേർ വിമാനത്തിലെ ക്രൂ മെമ്പർമാരാണ്. 15 പേർ സൈനികരും 8 പേർ സൈനികരുടെ കുടുംബാംഗങ്ങളുമായിരുന്നു. യാത്രികരിൽ 9 പേർ വിശാഖപട്ടണം സ്വദേശികളാണ്. ലഫ്റ്റനന്റ് കേണൽ ബൻസാര, ഫ്ലൈറ്റ് ലെഫ്റ്റനന്റ് കുനാൽ, കോ പൈലറ്റ് നന്ദ, ഫ്ലൈറ്റ് എഞ്ചിനിയർ രാജൻ എന്നിവരാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്.
വിമാനത്തിൽ നിന്ന് അവസാന സിഗ്നലുകൾ ലഭിക്കുമ്പോൾ ചെന്നൈ ബേയ്സിൽ നിന്ന് 270 കിലോ മീറ്റർ ദൂരത്തായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഇരുപത്തി മൂവായിരം അടി ഉയരത്തിൽ നിന്ന് വിമാനം അപ്രത്യക്ഷമായ വിവരം ലഭിച്ച ഉടനെ രക്ഷാ പ്രവർത്തന ദൗത്യം ആരംഭിച്ചു. 5 നിരീക്ഷണ വിമാനങ്ങളും 13 കപ്പലുകളുമാണ് നിലവിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്.
ചെന്നൈ ബെസിൽ നിന്ന് 200 നോട്ടിക്കൽ മൈ പ്രദേശത്താൺ തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ സമുദ്രത്തിനടിയിൽ നിരീക്ഷണം നടത്തുന്നതിനായി നാവിക സേനയുടെ അന്തർവാഹിനി കപ്പലും രംഗത്തുണ്ട്. രക്ഷാ പ്രവർത്തനം രാത്രിയിലും തുടരുമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോക്ടർ എസ് ബാമർ അറിയിച്ചു. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ദുരന്തനിവാരണ സേന മേധാവി ഒ.പി സിങ്ങിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് നിർദ്ദേശിച്ചു.
ആവശ്യത്തിന് ദുരന്തനിവാരണ സേനാംഗങ്ങളെ ചെന്നൈ ബേയ്സിൽ നിയോഗിച്ചതായി എൻ.ഡി.ആർ.എഫ് അറിയിച്ചു. അതേ സമയം സമുദത്തിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് തമിഴ് നാട് കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് എ.ഡി.ജി.പി ശൈലേന്ദ്ര ബാബു ചെന്നൈയിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.