ന്യൂഡൽഹി : വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യയുടെ ആവശ്യം തടഞ്ഞതിനു പിന്നിൽ ചൈനയെന്ന് റിപ്പോർട്ട് . ഇന്റർപോളിന്റെ തലപ്പത്തുള്ള ചൈനീ പൗരനായ മെംഗ് ഹോംഗ്വെ വഴിയാണ് ചൈന ഇന്ത്യയുടെ ആവശ്യം തടഞ്ഞതെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ അടുത്ത ആളാണ് മെംഗ് ഹോംഗ്വെ .
അതേസമയം ചൈനയുടെ താത്പര്യപ്രകാരം നാൽപ്പതോളം ഉയിഗൂർ വംശജർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കിയിരുന്നു . ഇവരെ ഈജിപ്തിൽ നിന്ന് അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറുകയും ചെയ്തു. ചൈനയിൽ ഭീകരപ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഉയിഗൂർ മുസ്ളിങ്ങൾക്കെതിരെ നടപടിയെടുത്തത്.
അതേ സമയം ഭീകരപ്രവർത്തനത്തിനും മതഭീകരവാദത്തിനു സക്കീർ നായിക്കിന്റെ പ്രവർത്തനങ്ങൾ കാരണമാകുന്നെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് . ധാക്കയിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതികളും സക്കീർ നായിക്കിന്റെ പ്രചോദനങ്ങളെപ്പെറ്റി അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു . ഇതെത്തുടർന്നായിരുന്നു ഇന്ത്യ സക്കീർ നായിക്കിനെതിരെ നടപടികൾ ആരംഭിച്ചത് .
ഇന്റർപോളിൽ നൽകിയ അപേക്ഷയ്ക്കൊപ്പം ചാർജ് ഷീറ്റ് നൽകാത്തതിനെ തുടർന്നായിരുന്നു ഇന്ത്യയുടെ ആവശ്യം ഇന്റർപോൾ തള്ളിയത് . എന്നാൽ ഇത് വെറുമൊരു കാരണമായി ചൂണ്ടിക്കാട്ടിയതാണെന്നും ചൈന ഇടപെട്ടു എന്നതിൽ സംശയമൊന്നുമില്ലെന്നുമാണ് ഉന്നതതല വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.