കോഴക്കഥകളും വാതുവയ്പും കൊണ്ട് തകർന്നു കിടന്ന ഇന്ത്യൻ ക്രിക്കറ്റിന് പുതുജീവനായിരുന്നു അയാളുടെ നായകത്വം. അതുവരെ എതിരാളികളുടെ വാക്ശരങ്ങൾക്കു മുന്നിൽ ചൂളി വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് ഘോഷയാത്ര ചെയ്യുമായിരുന്ന ബാറ്റ്സ്മാന്മാർ ആദ്യമായി തിരിച്ചടിച്ചു തുടങ്ങി. ബാറ്റു കൊണ്ടു മാത്രമല്ല നാക്കു കൊണ്ടും.
ഔട്ട്ഫീൽഡുകളിലെ നനുത്ത പുല്ലുകളിൽ തീപാറിച്ച് ഇന്ത്യൻ ഫീൽഡർമാർ ഈറ്റപ്പുലികളെപ്പോലെ പന്തിനു നേരെ പാഞ്ഞടുത്തു തുടങ്ങി. എതിരാളികൾക്ക് ഓരോ റണ്ണും പൊരുതി നേടേണ്ട അവസ്ഥയായി. ബാറ്റ്സ്മാനു നേരേ ആത്മവിശ്വാസത്തിന്റെ ആൾ രൂപങ്ങളായി പന്തേറുകാരും പാഞ്ഞടുത്തു.
ഇതിനെല്ലാമുപരി ബാറ്റ് കൊണ്ടും പന്തു കൊണ്ടും മാത്രമല്ല അചഞ്ചലമായ നേതൃ ശേഷി കൊണ്ടും ആ ചെറുപ്പക്കാരൻ ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ നായകനായി മാറി ..അതെ കൊൽക്കത്തയിലെ രാജകുമാരൻ , മഹാരാജാ എന്ന് വീട്ടുകാർ വാത്സല്യത്തോടെ വിളിച്ചു. ക്രിക്കറ്റ് പ്രേമികളുടെയും കളിക്കാരുടേയും സ്വന്തം ദാദ
സൗരവ് ചന്ദിദാസ് ഗാംഗുലി..
ലോർഡ്സിൽ മനോഹരമായ സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം. 113 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നാൽപ്പതിനു മുകളിൽ ശരാശരിയുമായി 16 സെഞ്ച്വറികളോടെ ഏഴായിരത്തിലധികം റൺസ്. 311 ഏകദിനങ്ങളിൽ പതിനൊന്നായിരത്തിലധികം റൺസും. 22 സെഞ്ച്വറികളും, വിക്കറ്റ് നേട്ടത്തിലും സെഞ്ച്വറി.ഒപ്പം ചങ്കൂറ്റമുള്ള നായകനും . അതെ ആർക്കും പിന്നിലല്ല ദാദ.
വിദേശ മണ്ണുകളിൽ തോറ്റ് തുന്നം പാടിയിരുന്ന ഒരു ടീമിനെ ജയത്തിലേക്കെത്തിച്ചതിനു പിന്നിൽ ഗാംഗുലിയുടെ നേതൃശേഷിയുണ്ട്. യുവകളിക്കാരെ വളർത്തി, താരങ്ങൾക്ക് പ്രതിസന്ധിയിൽ താങ്ങായി കൂടെ നിന്ന് ടീം ഇന്ത്യയെ അയാൾ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിച്ചു.
ഓഫ്സൈഡിൽ ആദ്യം ദൈവവും അടുത്തത് ഗാംഗുലിയുമാണെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞത് വെറുതെയല്ലെന്ന് ആ ബാറ്റിംഗ് കണ്ടവർക്കറിയാം. അനുപമമായ ഓഫ് സൈഡ് ഷോട്ടുകൾ ഇത്ര മനോഹരമായി കളിച്ച വേറൊരു ബാറ്റ്സ്മാനില്ല. ഒപ്പം സ്റ്റേഡിയത്തിനു വെളിയിലേക്ക് പന്ത് അനായാസം പറപ്പിക്കാനുള്ള കഴിവും. സൗരവ് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായത് ഇങ്ങനെയൊക്കെയാണ്.
എതിർ ടീമിലെ ജൂനിയർ ബൗളർമാർ പോലും ഫോളോത്രൂവിന് ശേഷം ബാറ്റിംഗ് ക്രീസ് വരെ നടന്നു വന്ന് ലോകോത്തര താരങ്ങളായ ദ്രാവിഡിനേയും സച്ചിനേയുമൊക്കെ സ്ലെഡ്ജ് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ദ്രാവിഡ് പലപ്പോഴും സമ്മർദ്ദത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുമുണ്ട്.നേരത്തെ സിദ്ധുവോ അപൂർവ്വമായി ശ്രീകാന്തോ കപിൽദേവോ ഒക്കെ പ്രതികരിക്കാറുണ്ടായിരുന്നെങ്കിലും പൊതുവെ ഇന്ത്യൻ ടീം പ്രതിഭയുള്ള പാവങ്ങളുടെ കൂട്ടമായിരുന്നു.
വിദേശത്തെ ടെസ്റ്റ് വിജയങ്ങളോ ഏകദിനത്തിലെ കിരീട നേട്ടങ്ങളോ ഒന്നുമല്ല സൗരവ് ചന്ദിദാസ് ഗാംഗുലി ഇന്ത്യൻ ടീമിന് നൽകിയ ഏറ്റവും വലിയ സംഭാവന.ഇന്ത്യൻ ടീമിന്റെ ഈ മനോഭാവം മാറ്റിയെടുത്തതാണ് അയാൾ ചെയ്ത ഏറ്റവും വലിയ കാര്യം. ഒരു കൂട്ടം പോരാളികളെ സൃഷ്ടിക്കാൻ അയാൾക്ക് കഴിഞ്ഞു. അല്ലെങ്കിൽ പ്രതിഭയ്‌ക്കൊപ്പം പോരാട്ടവീര്യം കൂടി പുറത്തെടുപ്പിക്കാൻ കഴിഞ്ഞു എന്നു വേണമെങ്കിലും പറയാം.
എന്തായാലും ഇന്ത്യയുടെ ആധുനിക ക്രിക്കറ്റ് ചരിത്രത്തിൽ ഈ ക്യാപ്ടൻ നിർണായക പങ്കു വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഓസ്ട്രേലിയ, ഇംഗ്ളണ്ട് , ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ സ്ലെഡ്ജിംഗ് വീരന്മാർ പിന്നീട് അയാളെപ്പറ്റി പരാതി പറഞ്ഞു തുടങ്ങിയത് തന്നെ ഇതിന്റെ തെളിവാണ് .
ഒരുപക്ഷേ ഇന്ത്യയിലെ കളിക്കമ്പക്കാർ സൗരവ് ദായെ ബഹുമാനിക്കുന്നതും അയാളുടെ മനോഹരമായ ഓഫ് ഡ്രൈവുകളും സ്ക്വയർ ഡ്രൈവുകളും പടുകൂറ്റൻ സിക്സറുകളടിക്കാനുള്ള കഴിവും കണ്ട് മാത്രമായിരിക്കില്ല ..
ഒന്നാം സമ്മാനം ആ പോരാട്ട വീര്യത്തിനു തന്നെ .. സൗരവ് ദാ ഒരു ആത്മവിശ്വാസമായിരുന്നു. അഭിമാനമായിരുന്നു..
നാസർ ഹുസൈൻ പറഞ്ഞതു തന്നെയാണ് വീണ്ടും ഓർമ്മവരുന്നത് ..
അയാൾ അസഹ്യനാണ്, ധിക്കാരിയുമാണ്.. പക്ഷേ സത്യത്തിൽ ഇന്ത്യൻ ക്രിക്കറ്റിനു സംഭവിച്ച ഏറ്റവും നല്ല കാര്യവും അതാണ്. അയാളില്ലായിരുന്നെങ്കിൽ ലോകോത്തര ഇന്ത്യൻ താരങ്ങൾ ഇന്നും ഏതെങ്കിലുമൊരു ആസ്ട്രേലിയൻ ജൂനിയർ പയ്യന്റെ ചീത്തവിളിക്ക് മുന്നിൽ തളർന്ന് നിന്നേനെ..
നന്ദി പ്രിയ സൗരവ് .. ടീം ഇന്ത്യക്ക് നൽകിയ ചങ്കുറപ്പിന് . താങ്കൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കാം . പക്ഷേ ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് താങ്കൾക്ക് ഒരിക്കലും വിരമിക്കാനാകില്ല…
പിറന്നാളാശംസകൾ..