ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ മറ്റൊരു കണക്കെടുപ്പല്ല ഇത്. പക്ഷേ പറഞ്ഞുവരുന്നത് ക്രൊയേഷ്യയെക്കുറിച്ചുതന്നെയാണ്. അതിവൈകാരികതയില്‍ ഫുട്‌ബോള്‍ ആരാധകര്‍ കാണാതെ പോയ മറ്റൊരു ക്രൊയേഷ്യയെക്കുറിച്ച്.
കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചില്‍നിന്ന് തുടങ്ങാം. ക്രൊയേഷ്യന്‍ ടീമിന്റെ ചുവപ്പും വെളുപ്പും ജഴ്‌സിയണിഞ്ഞെത്തിയ ആ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റില്‍ നിന്ന്.
സ്വന്തം രാജ്യത്തിന്റെ മത്സരങ്ങള്‍ കാണാനും കളിക്കാര്‍ക്ക് ആവേശം പകരാനും വി.ഐ.പി. ഗാലറിയിലെത്തിയ കേവലം മറ്റൊരു ഭരണാധികാരിയായിരുന്നില്ല അവര്‍. ക്രൊയേഷ്യ ജേതാക്കളായാല്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണിന് ക്രൊയേഷ്യന്‍ ജഴ്‌സി സമ്മാനിക്കുമെന്ന് പറഞ്ഞത് അവര്‍ ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിച്ചിരുന്നതുകൊണ്ടു മാത്രമായിരുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമേയ്‌ക്കും നേരത്തെ ക്രൊയേഷ്യന്‍ ജഴ്‌സി നല്‍കിയതും ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിച്ചിരുന്നതിന്റെ ആവേശം ഇനിയും കെടാതെ നില്ക്കുന്നതുകൊണ്ടുമല്ല. അവര്‍ സ്‌നേഹിച്ചത് ക്രൊയേഷ്യയെയായിരുന്നു. പിന്നെ ഫുട്‌ബോളിനെയും.
ഗാലറിയിലിരുന്ന് ‘സാധാരണ’ ആരാധകരെപ്പോലെ ‘പരസ്യ’മായി ആവേശഭരിതയാകുമ്പോഴും ഓരോ മത്സരവിജയത്തിനുശേഷവും സ്‌റ്റേഡിയത്തിലെ ടീം റൂമിലെത്തി പരിശീലകനേയും കളിക്കാരേയും കെട്ടിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോഴും പ്രോട്ടോക്കോള്‍ ഓര്‍ക്കാതിരുന്നതും അതുകൊണ്ടാണ്. ഫ്രഞ്ച് കളിതന്ത്രത്തില്‍ തട്ടി ഒടുവില്‍ ക്രൊയേഷ്യന്‍ സ്വപ്‌നം വീണുടഞ്ഞപ്പോള്‍ നാടിനെ പ്രതിനിധീകരിച്ച ഓരോരുത്തരെയും മൈതാനമദ്ധ്യത്തില്‍ ആശ്ലേഷിപ്പിച്ചാശ്വസിപ്പിച്ചതും ക്രൊയേഷ്യന്‍ പ്രസിഡന്റായിത്തന്നെയാണ്. ക്രോട്ട് പോരാട്ടം അവസാനിച്ചത് സാങ്കേതികമായി മാത്രമാണെന്ന് ഓര്‍മപ്പെടുത്തകയായിരുന്നു അവര്‍.
അത് ശരിയാണുതാനും. പോരാട്ടമായിരുന്നു എന്നും ക്രൊയേഷ്യയുടെ മുഖമുദ്ര. സ്ലാവുകളുടെ സ്വത്വം കാത്തുസൂക്ഷിക്കാന്‍ ആയുധമെടുത്തപ്പോള്‍ ലോകം ആ വീര്യം കണ്ടതാണ്. പിന്നീട് കാല്‍പന്തായി ആയുധം. യുഗോസ്ലാവിയയ്‌ക്കുവേണ്ടി കൡക്കുമ്പോഴും തങ്ങള്‍ ക്രോട്ടുകളാണെന്ന് അവര്‍ വിളിച്ചുപറഞ്ഞിരുന്നത് അതുകൊണ്ടാണ്.
കോളിന്‍ഡ ആ തലമുറയുടെ പ്രതിനിധിയാണ്. ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, ഇവാന്‍ പെരിസിച്ച്, ആന്റെ റെബിച്ച്, മരിയൊ മാന്‍സൂക്കിച്ച് തുടങ്ങി ഇരുപത്തിമൂന്നുപേരും.
ക്രൊയേഷ്യയുടെ രണ്ടാം സുവര്‍ണ തലമുറ ടീമിനെ പക്ഷേ, ആരും ഗൗരവമായിട്ടെടുത്തിരുന്നില്ല. യോഗ്യതാ റൗണ്ടില്‍ പ്ലേ ഓഫിലാണ് ഗ്രീസിനെ 4-1ന് (4-1. 0-0) പരാജയപ്പെടുത്തി അവര്‍ റഷ്യയിലെത്തുന്നത്. ‘വയസ്സന്‍ പട’ എന്നുപോലും വിളിപ്പേര് വീണിരുന്നു. ക്രൊയേഷ്യ തുടങ്ങുന്നത് അവിടെനിന്നാണ്.
റാങ്കിംഗില്‍ അഞ്ചാമതായിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ വിജയം. നൈജീരിയയേയും ഐസ്‌ലന്‍ഡിനെയും മറികടന്ന് ഗ്രൂപ്പ് ജേതാക്കളായി പ്രീ – ക്വാര്‍ട്ടറില്‍. അവിടെ പന്ത്രണ്ടാം റാങ്കിലുള്ള ഡെന്മാര്‍ക്കിനെ വീഴ്‌ത്തി. ക്വാര്‍ട്ടറില്‍ ആതിഥേയര്‍. സെമിയില്‍ ഇംഗ്ലണ്ട്, റാങ്ക് പതിമൂന്ന്.
ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ ഉള്‍പ്പെടെയുള്ള ആറു മത്സരങ്ങളും ജയിച്ച ഏക ടീമാണ് ലുഷ്‌നികി സ്റ്റേഡിയത്തില്‍ ജൂണ്‍ 15ന് ഫ്രാന്‍സിനെതിരെ കലാശപ്പോരിനിറങ്ങിയത് എന്നത് ഇനിയും വാര്‍ത്തയല്ല. നോക്കൗട്ട് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ചത് അധിക സമയത്തായിരുന്നുവെന്നത് ഇനിയും എടുത്തെഴുതപ്പെടേണ്ടതുമല്ല. പക്ഷേ ലോകകപ്പില്‍ അധികസമയത്തേയ്‌ക്ക് നീണ്ട എല്ലാ മത്സരങ്ങളും ജയിച്ച മറ്റൊരു ടീമില്ല. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒരു ടീം ലോകകപ്പ് സെമിഫൈനല്‍ ജയിക്കുന്നതുപോലും രണ്ട് പതിറ്റാണ്ടിനുശേഷം ആദ്യമായാണ്.
ഹ്രസ്വമായ ഇടവേളകളില്‍ മൂന്നു മത്സരങ്ങളിലുംകൂടി ക്രൊയേഷ്യ അധികം കളിച്ചത് നൂറ്റിഇരുപത് മിനിറ്റാണ്. അധികസമയത്തിന്റെ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം അനായാസം ഏറ്റെടുക്കാവുന്ന താരങ്ങളുടെ സാന്നിദ്ധ്യമാണ് അത് സാദ്ധ്യമാക്കിയത്. നോക്കൗട്ട് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ ഷൂട്ടൗട്ടിലേയ്‌ക്ക് പോയപ്പോഴും മനഃസാന്നിദ്ധ്യം വിടാതെ ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ച് നിന്നു. ഡെന്മാര്‍ക്കിനെതിരെ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ രക്ഷപ്പെടുത്തിയത് ചരിത്രവുമായി. ലോകകപ്പില്‍ മൂന്ന് പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തുന്ന രണ്ടാമത്തെ ഗോളി. ഈ പ്രതിരോധവും ആക്രമണോത്സുകതയും ചേര്‍ന്ന പോരാട്ടവീര്യമാണ് ക്രൊയേഷ്യയുടെ സ്വത്വം.
പ്രസിഡന്റ് കോളിന്‍ഡയും കോച്ച് സ്ലാട്ട്‌കോ ഡാലിച്ചും ക്യാപ്റ്റന്‍ മോഡ്രിച്ചും പിന്നെ ടീം ക്രൊയേഷ്യയും ലുഷ്‌നികിയില്‍ അന്നു രാത്രി ലോകത്തോടു പറഞ്ഞതും അതുതന്നെയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ആളിക്കത്താവുന്ന ചാരം മൂടിയ കനലാണ് ക്രൊയേഷ്യ.
മൂന്ന് ദശകങ്ങളോളും പഴക്കമുണ്ട് പ്രതിരോധങ്ങളുടേയും പടയോട്ടങ്ങളുടേയും രക്തം കിനിയുന്ന ആ ഓര്‍മ്മകള്‍ക്ക്. സ്വയംഭരണത്തിനായി ക്രൊയേഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. വര്‍ഷം 1990. ദേശീയവാദികള്‍ക്കായിരുന്നു സ്വാഭാവികമായും ഭൂരിപക്ഷം. അവര്‍ക്കെതിരെ സെര്‍ബിയന്‍ വിമതരും യുഗോസ്ലാവ്‌വാദികളും കലാപം അഴിച്ചുവിടുകയായിരുന്നു. തെരുവില്‍ പൊട്ടിപ്പുറപ്പെട്ട ലഹള കളിയാരവങ്ങള്‍ക്കിടയിലാണ് ഗാലറിയിലേയ്‌ക്കെത്തിയത്. ക്രൊയേഷ്യന്‍ ടീം ഡയനാമോ സാഗ്രേബ് ഒരു ഭാഗത്ത്; മറുവശത്ത് സെര്‍ബിയന്‍ ടീം റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്. കളിക്കളത്തിലും കലാപം കത്തിപ്പടരാന്‍ പിന്നെ ഏറെ നേരം വേണ്ടിവന്നില്ല. പൊടുന്നനെ പോലീസ് മൈതാനം വളയുന്നു, കളിക്കാരെ സുരക്ഷാസ്ഥാനത്തേയ്‌ക്ക് മാറ്റാന്‍ തുടങ്ങുന്നു.
സാഗ്രേബ് നായകന്‍ സ്വോണിമിര്‍ ബോബന്റെ കണ്ണുകളില്‍ ആ ചെറുപ്പക്കാരന്റെ മുഖം പതിയുന്നത് അതിനിടയിലാണ്. പക തീര്‍ക്കുവാനെന്നോണം മര്‍ദ്ദിക്കുന്ന ഒരു പോലീസുകാരനോട് കേണപേക്ഷിക്കുന്ന തന്റെ ടീമിന്റെ ആരാധകരിലൊരാള്‍ ആയിരങ്ങളിലൊരുവന്‍. തികച്ചും അപരിചിതന്‍. പിന്നെ താമസിച്ചില്ല, വണ്ടിയില്‍ നിന്നിറങ്ങി ആ പോലീസുകാരന്റെ കൈകളില്‍ കടന്നുപിടിച്ചു ബോബന്‍. എതിര്‍ത്ത പോലീസുകാരനെ ഇടിച്ചു വീഴ്‌ത്തി. അരിശം തീരുവോളം മര്‍ദ്ദിക്കുകയും ചെയ്തു.
പോലീസ് കേസ്. യുഗോസ്ലാവ് ഫുട്‌ബോള്‍ ഫെഡറേഷന്റെ ആറു മാസത്തെ വിലക്ക്. എന്തുവന്നാലും ക്രൊയേഷ്യക്കുവേണ്ടി മരണം വരെ പോരാട്ടം തുടരുമെന്നും ബോബന്‍.
സംഭവബഹുലമായ നീണ്ട എട്ടു വര്‍ഷങ്ങള്‍. അപ്പോഴേയ്‌ക്കും യുഗോസ്ലാവ്യ ആറായി പിരിഞ്ഞിരുന്നു. ബോസ്‌നിയ ഹെര്‍സഗോവിനയും സ്ലോവാനിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ലോകകപ്പ് പ്ലേ ഓഫ് യോഗ്യത നേടിയത് ക്രൊയേഷ്യ. പ്ലേ ഓഫില്‍ യുക്രെയ്ന്‍ പുറത്ത്. ചുവപ്പും വെള്ളയും ജഴ്‌സിയണിഞ്ഞ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന് ഫ്രാന്‍സിലേയ്‌ക്ക്. മുന്നില്‍ നിന്ന് പട നയിക്കാന്‍ ക്രൊയേഷ്യ തെരഞ്ഞെടുത്തത് സ്വോണിമിര്‍ ബോബനേയും.
സാംസ്‌കാരിക വൈജാത്യങ്ങളെ എന്നും സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് ഒരിക്കലും മുഖം തിരിച്ചുനിന്നിട്ടില്ല. ഒരിക്കലും അന്യവുമായിരുന്നില്ല അവര്‍ക്ക് ഫ്രഞ്ച് സംസ്‌കാരം. ഫ്രഞ്ച് പതാകയിലെ നീലയും വെള്ളയും ചുവപ്പും അല്ലെങ്കില്‍ ക്രൊയേഷ്യ സ്വന്തം കൊടിയിലും അടയാളപ്പെടുത്തുകയില്ലല്ലോ. അതിന് കാരണവുമുണ്ട്. യുഗോസ്ലാവ്യ കഷണങ്ങളായി ചിതറിത്തെറിച്ചപ്പോള്‍ ക്രോട്ടുകള്‍ക്ക് സ്വന്തമായി ഒരസ്തിത്വമുണ്ടെന്ന് ലോകത്തോട് പറഞ്ഞത് ഫ്രാന്‍സായിരുന്നു.
ആദ്യ ലോകകപ്പിന്റെ ഫൈനലിലേയ്‌ക്കുള്ള വഴിയില്‍ ക്രൊയേഷ്യയ്‌ക്ക് വിലങ്ങുതടിയായതും ഫ്രാന്‍സായിരുന്നുവെന്നത് കാലം കരുതിവച്ച വിധിവൈപരീത്യമാവാം. സ്റ്റേഡ് ഡി ഫ്രാന്‍സില്‍ സെമിഫൈനലില്‍ ആദ്യ ഗോള്‍ ക്രൊയേഷ്യന്‍ പോരാളികളുടേതായിരുന്നു. ഡെവര്‍ സുകേറിലൂടെ നേടിയ ലീഡിന് തുറാമിന്റെ ഗോളില്‍ സമനില. വീണ്ടും തുറാം. ക്രൊയേഷ്യയുടെ പടയോട്ടം ഫ്രാന്‍സിനു മുന്നില്‍ അവസാനിച്ചു. പക്ഷേ ഹോളന്റിനെ കീഴ്‌പ്പെടുത്തി അരങ്ങേറ്റത്തില്‍ മൂന്നാമതെത്തി അവര്‍.
ഡെവര്‍ സുകേറായിരുന്നു ക്രൊയേഷ്യന്‍ ആക്രമണത്തിന്റെ കുന്തമുന. ഏഴു കളികളില്‍നിന്ന് ആറു ഗോള്‍ നേടി സുവര്‍ണ പാദുകവും സുകേര്‍ സ്വന്തമാക്കി. ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ടാണ് ഇപ്പോള്‍ സുകേര്‍. അന്ന് രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന മരിയാന്‍ മിര്‍മിച്ചിനായിരുന്നു റഷ്യയില്‍ ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ ഗോള്‍ കീപ്പിങ്ങ് പരിശീലനത്തിന്റെ ചുമതല. പത്തൊന്‍പത് വയസ്സില്‍ താഴെയുള്ളവരുടെ ടീം പരിശീലിക്കുന്നത് അന്നത്തെ പ്രതിരോധനിരക്കാരന്‍ റോബര്‍ട്ട് യാര്‍നിയുടെ കീഴിലും. അന്നത്തെ നായകന്‍ സ്വോണിമിര്‍ ബോബനാണ് ഫിഫയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍. അവര്‍ വളര്‍ത്തി കൊണ്ടുവന്ന രണ്ടാം സുവര്‍ണ തലമുറയാണ് റഷ്യയില്‍ വീറുറ്റ പോരാട്ടം കാഴ്ചവച്ച് മടങ്ങിയത്.
അതിനിടയില്‍ കടന്നുപോയത് രണ്ട് പതിറ്റാണ്ട്. ആ വര്‍ഷങ്ങളിലെമ്പാടും യൂറോപ്യന്‍ ഫുട്‌ബോളിനോട് കലഹിക്കുകയായിരുന്നു ക്രൊയേഷ്യ. യുഗോസ്ലാവ് ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശിയാണെന്ന് അംഗീകരിച്ചുകിട്ടുന്നതിനുള്ള പോരാട്ടം. ആ സ്ഥാനം ഫിഫ സെര്‍ബിയയ്‌ക്ക് ദാനം നല്‍കിയതിനെതിരെ ക്രോട്ടുകള്‍ കാല്‍പ്പന്തുകളി കലാപമുറയാക്കി.
അതുതന്നെയാണ് സ്ലാട്ട്‌കോ ഡാലിച്ചിന്റെ ജോലി എളുപ്പമാക്കിയതും. ഡാലിച്ച് ക്രൊയേഷ്യയുടെ പരിശീലകസ്ഥാനം എറ്റെടുക്കുന്നത് കഴിഞ്ഞ വര്‍ഷം മാത്രമായിരുന്നു. വിജയതൃഷ്ണയുള്ള ഒരു പോരാളിക്കൂട്ടത്തെ എന്നിട്ടും റഷ്യയിലെത്തിക്കാനായാത് അവര്‍ ക്രോട്ടുകളായതുകൊണ്ട് മാത്രമാണ്. ആ പോരാട്ടം രണ്ടാം സ്ഥാനത്തവസാനിക്കാന്‍ രണ്ടാമതും കാരണമായത് ഫ്രാന്‍സായിരുന്നുവെന്നുള്ളത് ഫുട്‌ബോള്‍ ഒളിപ്പിച്ചുവച്ച മറ്റൊരു യാദൃശ്ചികതയാവാം.
ഇരുപത്തെട്ട് വര്‍ഷം മുന്‍പ് സാഗ്രേബിലെ മാക്‌സിമിര്‍ സ്റ്റേഡിയത്തില്‍ ചോര വീണ ചുവന്ന സായാഹ്നത്തിലായിരുന്നു ക്രൊയേഷ്യ പോരാട്ടം തുടങ്ങുന്നത്. പോരാളികള്‍ തോല്ക്കാറില്ല. ചരിത്രം തിരുത്തുവാനുള്ളതു കൂടിയാണല്ലോ.
[author title=”ആർ.ബാലകൃഷ്ണൻ” image=”https://janamtv.com/wp-content/uploads/2018/06/rb.png”][/author]