ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിവാദം വീണ്ടും തലപൊക്കിയിരിക്കയാണല്ലോ.ഇതില്‍ വല്ല സത്യവുമുണ്ടോ ? നമുക്ക് സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്താവുന്ന കാര്യങ്ങളേ ഇതിലുള്ളൂ.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യപ്പെടുന്ന സമയത്ത് അത് നിര്‍ദ്ദിഷ്ട വാല്യുവില്‍ സേവ് ആവുകയും ആ വാല്യൂ മൊത്തം കൗണ്ട് ചെയ്തു വോട്ടായി പരിഗണിക്കയും ആണല്ലോ.അങ്ങിനെ ഓരോ പ്രസ്സും ഒരു വോട്ടായ് പരിഗണിക്കപ്പെടുന്ന ഒരു പ്രോഗ്രാം ചിപ്പില്‍ ഉള്‍പ്പെടുത്തിയാണു ഇവിഎം വര്‍ക്ക് ചെയ്യുന്നത്. അതിനായ് അത്തരമൊരു വര്‍ക്കിംഗ് ഉള്ള ഒരു ഹാര്‍ഡ് വെയറില്‍ ഒരു സോഫ്റ്റ് വെയര്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും നമുക്കറിയാം. സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ സമയത്ത് എഴുതുന്ന കോഡുകള്‍ എന്താണോ അത് അനുസരിച്ചാണു വാല്യു എവിടെ സേവ് ആകണമെന്നത് തിരുമാനിക്കപ്പെടുന്നത്.
സോഫ്റ്റ് വെയറില്‍ അങ്ങിനെ സേവ് ചെയ്യാന്‍ സാധിക്കുന്ന കോഡ് പോലെ തന്നെ ആ വാല്യൂ മറ്റൊരിടത്തും സേവ് ആക്കാന്‍ സാധിക്കും. സോഫ്റ്റ് വെയറില്‍ പിന്നീട് ഒരിക്കലും മാറ്റം വരുത്താനാവില്ല എന്നു പറയുന്നത് വിഡ്ഡിത്തരമാണു. ഏത് ഡിവൈസുകളുടേയും ഓ എസ് മാറ്റി കസ്റ്റം ഓ എസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട് ഇന്ന്. അതുമാത്രവുമല്ല ടെക്നോളജി എന്നത് ദിവസവും പുതുക്കപ്പെടുന്നതും സാധ്യമല്ല എന്നു നമ്മള്‍ ചിന്തിക്കുന്നതെന്തോ അത് സാധ്യമാക്കുന്നതും ആണ് എന്ന് നമുക്ക് അനുഭവത്തില്‍ നിന്നും അറിയാമല്ലോ.. അതിനാല്‍ കൃത്രിമം നടത്താനാവില്ല എന്ന് തള്ളിക്കളയാന്‍ ആവില്ല..പക്ഷേ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ ആകെ കണക്റ്റിവിറ്റി കേബിള്‍ വഴി മാത്രമാണ്. അതിന് ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒന്നും തന്നെ ഇല്ല ( Source : http://pib.nic.in/newsite/PrintRelease.aspx?relid=160754 ) അങ്ങിനെയുള്ള ഒരു ഡിവൈസ് നമുക്ക് എങ്ങിനെ നമ്മുടെ കയ്യില്‍ കിട്ടാതെ ഹാക്ക് ചെയ്യാനും സോഫ്റ്റ് വെയര്‍ മാറ്റാനും ഒക്കെ സാധിക്കും. അത് കൂടി നമ്മള്‍ ചിന്തിക്കണ്ടേ ? മേല്‍പ്പറഞ്ഞ ഒരു കണക്റ്റിവിറ്റിയും ഇല്ലാത്ത ഒരു ഡിവൈസ് റിമോട്ട് ആക്സസ് ചെയ്യാനാവില്ല എന്നതിനാല്‍ തന്നെ വിവാദം വീണ്ടും കുത്തിപ്പൊക്കിയ ഹാക്കര്‍ പറയുന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.
ഇനി നമുക്ക് കേബിള്‍ വഴി ഇവിഎം ഹാക്ക് ചെയ്ത് കളയാന്‍ സോഫ്റ്റ് വെയറൊക്കെ കിട്ടിയെന്ന് കരുതുക. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഇവിഎമ്മും അങ്ങിനെ ബള്‍ക്കായ് സോഫ്റ്റ് വെയര്‍ ഒറ്റയടിക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമോ ? സിനിമയിലൊക്കെ കാണിക്കാമെന്നല്ലാതെ ഇവിഎമ്മുകള്‍ എല്ലാം രാത്രിക്ക് മാറ്റി മറിക്കാമെന്ന് ചിന്തിക്കുന്നതും വിഡ്ഡിത്തമാണ്.
ഇനി അങ്ങിനെ മാറ്റി എന്ന് തന്നെ ചിന്തിക്കുക. പോളിംഗ് ബൂത്തിലിരിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടേയും ഏജന്റുമാര്‍ മണ്ടന്മാരല്ല എന്ന് ഓര്‍ക്കുക. അവര്‍ക്കറിയാം ഏത് ഏരിയയില്‍ ഏത് വീട്ടില്‍ നിന്നെല്ലാം 100% ഉറപ്പുള്ള പാര്‍ട്ടി വോട്ടുകള്‍ ഉണ്ടെന്ന്. ആരൊക്കെ വോട്ട് ചെയ്തു ? ആകെ ചെയ്ത വോട്ടില്‍ എത്ര വോട്ട് ഗ്യാരണ്ടി എന്നൊക്കെ അവര്‍ക്കറിയാം. വോട്ട് എണ്ണുമ്പോൾ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ ആ എണ്ണവുമായ് അജഗജാന്തര വ്യത്യാസം ഉണ്ടാകും റിസള്‍ട്ടില്‍. അപ്പോ അതും പൊളിയും.
അതിനാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കൃത്രിമം ഒരേ സമയം നടപ്പിലാക്കുക എന്നത് നടക്കുന്ന കാര്യമല്ല എന്ന് നമുക്കറിയാം. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയും വീണ്ടും ബാലറ്റ് വോട്ടിംഗ് ആയാല്‍ ബൂത്ത് പിടിത്തത്തിലൂടെ ജയിക്കാമെന്ന് കരുതുന്ന ചില തല്‍പ്പര കക്ഷികളും ചേര്‍ന്നായിരിക്കാം ഇത്തരം ആരോപണങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നേ എനിക്ക് ചിന്തിക്കാനാവുന്നുള്ളൂ.
ഹാക്കിംഗ് നടത്താനാവുമെന്നും അത് വഴി ജയിക്കാമെന്നും ഒരു പത്ത് ശതമാനമെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഓരോ പാര്‍ട്ടികളും അവരവര്‍ക്ക് കൂടുതല്‍ സാധ്യത ഉള്ള സംസ്ഥാനങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചേനെ.