മുംബൈ:ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന ക്രിക്ക്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 66 റൺസിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടി 136 റൺസിലൊതുങ്ങി. ഇന്ത്യയ്‌ക്ക് വേണ്ടി 4 വിക്കറ്റുകൾ വീഴ്‌ത്തിയ ഏക്താബിഷ്ടാണ് മത്സരത്തിലെ താരം.
ഓപ്പണർമാരായ സ്മൃതി മന്ദാനയും, ജെമീമ റൊഡ്രീഗസും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകി. 24 റൺസെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. ജെമീമ റൊഡ്രീഗസ് 48 റൺസും, ക്യാപ്റ്റൻ മിഥാലിരാജ് 44 റൺസും നേടിയപ്പോൾ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജുലൻ ഗോസ്വാമിയുടെ ഇന്നിംഗ്സ് (30 റൺസ്) ഇന്ത്യൻ സ്കോർ 200 കടത്തി.
203 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 38 റൺസെടുക്കുന്നതിനിടയ്‌ക്ക് അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ അവിടെ നിന്ന് കരകയറിയ ഇംഗ്ലണ്ട് 111/3 എന്ന നിലയിൽ നിൽക്കുമ്പോളാണ് വൻ തകർച്ച തുടങ്ങിയത്. ഇന്ത്യൻ ബോളർമാർ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകർന്നു. അവസാന 6 പേരും ഒറ്റയക്കത്തിൽ പുറത്തായതോടെ ഇംഗ്ലണ്ട് സ്കോർ 136 ൽ അവസാനിച്ചു. 44 റൺസെടുത്ത നതാലി സ്കിവറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്കോറർ. ഇന്ത്യയ്‌ക്ക് വേണ്ടി ഏക്താ ബിഷ്ട് 25 റൺസ് മാത്രം വിട്ടു കൊടുത്ത് 4 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപ്തി ശർമ്മയും ശിഖ പാണ്ഡെയും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി. ജുലൻ ഗോസ്വാമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി