ബ്രിഡ്ജ്ടൗൺ: ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. ഒന്നാം ഏകദിനത്തിലെ അവിശ്വസനീയ തോൽവിക്ക് ശേഷം 26 റൺസിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 47.4 ഓവറിൽ 263 റൺസിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു.
83 പന്തിൽ 104 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഹെറ്റ്മെയറിന്റെ നാലാം ഏകദിന സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് പ്രകടനക്കാരൻ ക്രിസ് ഗെയ്ൽ 63 പന്തിൽ 50 റൺസുമായി ഹെറ്റ്മെയറിന് ഉറച്ച പിന്തുണ നൽകി. 33 റൺസെടുത്ത ഷായ് ഹോപ്പും ബാറ്റിംഗിൽ തിളങ്ങി.ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനു തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ജോണി ബെയർസ്റ്റോ മടങ്ങി. 70 റൺസുമായി ക്യാപ്റ്റൻ ഒയിൻ മോർഗനും 79 റൺസുമായി ബെൻ സ്റ്റോക്സും 36 റൺസെടുത്ത ജോ റൂട്ടും 34 റൺസെടുത്ത ജോസ് ബട്ട്ലറും പൊരുതി നോക്കിയെങ്കിലും കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ വിൻഡീസ് പേസ് ബോളർ ഷെൽഡൺ കോട്രെല്ലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഇംഗ്ലണ്ടിന് ആ പ്രകടനങ്ങൾ മതിയാകാതെ വന്നു.മൂന്നു വിക്കറ്റുമായി ജാസൺ ഹോൾഡറും ഓരോ വിക്കറ്റുമായി ഒഷാനെ തോമസും കാർലോസ് ബ്രാത്‌വയ്റ്റും ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയാക്കി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കാനും (1-1) വിൻഡീസിനായി.