പോർട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം രചിച്ച് ശ്രീലങ്ക. രണ്ടാം ടെസ്റ്റിൽ പ്രോട്ടീസ് നിരയെ എട്ട് വിക്കറ്റിന് കീഴടക്കിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി മാറി. രണ്ടര ദിവസത്തെ കളി ശേഷിക്കെ 197 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലങ്കൻ നിര മറികടന്നു.
പുറത്താകാതെ 75 റൺസ് എടുത്ത ഓഷഡ ഫെർണാണ്ടോയുടേയും 84 റൺസ് എടുത്ത കുശാൽ മെൻഡിസിന്റെയും തകർപ്പൻ ബാറ്റിംഗാണ് ലങ്കയെ ചരിത്ര നേട്ടത്തിലെത്തിച്ചത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 163 റൺസ് കൂട്ടിച്ചേർത്തു.
ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 18 വിക്കറ്റുകളാണ് നിലംപൊത്തിയത്. കുശാൽ മെൻഡിസാണ് കളിയിലെ താരം. പുറത്താകാതെ 153 റൺസുമായി ഡർബനിലെ ആദ്യ ടെസ്റ്റിൽ ലങ്കയ്‌ക്ക് ജയം സമ്മാനിച്ച കുശാൽ പെരേരയാണ് പരമ്പരയിലെ താരം.