ന്യൂഡൽഹി: ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളുടെ വേദികൾ മാറ്റുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് ബിസിസിഐ. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വേദികൾ മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
നാലാം ഏകദിനത്തിന്റെ വേദിയായ മൊഹാലി, അഞ്ചാം ഏകദിനത്തിന്റെ വേദിയായ ഡൽഹി എന്നിവ മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ വേദികൾ മാറ്റാൻ യാതൊരു ആലോചനയുമില്ലെന്നും രണ്ട് മത്സരങ്ങളും മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി കെ ഖന്ന അറിയിച്ചു.
വേദി മാറ്റുമെന്ന ചർച്ചകൾ സജീവമായതോടെ മാർച്ച് പത്തിന് നടക്കേണ്ടുന്ന നാലാം ഏകദിനത്തിന് വേദിയാകാൻ തയ്യാറാണെന്നറിയിച്ച് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. എന്നാൽ ബിസിസിഐയുടെ സ്ഥിരീകരണത്തോടെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.