നാഗ്പൂർ: നാഗ്പൂർ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്കെ് 8 റൺസിന്റെ ജയം. 251 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഓസിസ് 242 റൺസിന് മൂന്ന് പന്തുകൾ ശേഷിക്കെ ഓൾ ഔട്ടാവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് ഓൾ ഔട്ടായി. ഏകദിനത്തിലെ 40-ാം സെഞ്ച്വറി നേടിയ ക്യാപ്‍റ്റൻ വിരാട് കോഹ് ലിയുടെ ഉജ്ജ്വല ഇന്നിംഗ്സാണ് ഇന്ത്യയ്‌ക്ക് കരുത്തായത്.
120 പന്തിൽ 10 ബൗണ്ടറി ഉൾപ്പെടെ 116 റൺസെടുത്താണ് കോഹ് ലി പുറത്തായത്. വിജയ് ശങ്കർ 41 പന്തിൽ 46 റൺസെടുത്തു. ശിഖർ ധവാനും രവീന്ദ്ര ജഡേജയും 21 റൺസ് വീതവും അമ്പാട്ടി റായിഡു 18 റൺസെടുത്തും പുറത്തായി.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. സ്കോർബോർഡിൽ റൺസ് കൂട്ടിച്ചേർക്കുന്നതിന് മുൻപ് തന്നെ രോഹിത് ശർമ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ കരകയറ്റിയത് നായകൻ കോഹ് ലിയുടെ ഇന്നിംഗ്സ് ആയിരുന്നു.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.