റാഞ്ചി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് തോൽവി. 32 റൺസിനാണ് ഓസിസിന്റെ ജയം. 314 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 281 ന് കൂടാരം കയറി. നായകൻ വിരാട് കോഹ് ലിയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് വലിയ തോൽവി ഒഴിവാക്കിയത്.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 9 ഓവറിൽ 32 റൺസ് നേടുന്നതിനിടെ ശിഖർ ധവാന്റേയും അമ്പാട്ടി റായിഡുവിന്റേയും രോഹിത് ശർമ്മയുടേയും വിക്കറ്റുകൾ നഷ്ടമായി. ധവാൻ ഒന്നും റായിഡു രണ്ടും രോഹിത് 14 ഉം റൺസെടുത്ത് പുറത്താവുകയായിരുന്നു. പിന്നീട് നായകൻ കോഹ് ലി നടത്തിയ രക്ഷാ പ്രവർത്തനം ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകിയിരുന്നു. 95 പന്തിൽ 123 റൺസെടുത്താണ് കോഹ് ലി മടങ്ങിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 313 റൺസെടുത്തത്. 104 റൺസെടുത്ത ഉസ്മാൻ ഖ്വാജയുടേയും 93 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റേയും ഇന്നിംഗ്സുകളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.