ന്യൂഡൽഹി: നിർണായകമായ അഞ്ചാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 35 റൺസിന്റെ തോൽവി. ഏഴാം വിക്കറ്റിൽ ഭുനേശ്വർ കുമാറും കേദാർ ജാദവും പൊരുതിയെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2 ന് ഓസ്ട്രേലിയ സ്വന്തമാക്കി.
273 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 132 റൺസ് ചേർക്കുന്നതിനിടെ ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി. 56 റൺസെടുത്ത രോഹിത് ശർമ്മ മാത്രമായിരുന്നു മികച്ച പ്രകടനം കാഴ്ചവച്ചത്. തുടർന്ന് ഏഴാം വിക്കറ്റിൽ ജാദവ് ഭുവനേശ്വർ സഖ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കലും അത് ഫലം കണ്ടില്ല.
46-ാം ഓവറിൽ സ്കോർ 223 ൽ നിൽക്കേ 46 റൺസുമായി ഭുവനേശ്വർ മടങ്ങി. തൊട്ട് പുറകെ 44 റൺസുമായി ജദവും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പിന്നെയല്ലാം വഴിപാടായി. ഇന്ത്യൻ സ്കോർ 237 ൽ അവസാനിച്ചു.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസ് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 272 റൺസ് എടുത്തത്. ഉസ്മാൻ ഖ്വാജയുടെ സെഞ്ച്വറിയും ഹാൻസ്കോമ്പിന്റെ അർദ്ധ സെഞ്ച്വറിയുമാണ് ഓസീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഉസ്മാൻ ഖ്വാജയുടെ പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.
മധ്യനിര നിരാശപ്പെടുത്തിയപ്പോൾ വാലറ്റക്കാരുടെ ചെറുത്തു നിൽപ്പും ഓസ്ട്രേലിയയ്‌ക്ക് തുണയായി. അവസാന നാല് ഓവറിൽ നേടിയ 42 റൺസാണ് ഓസീസിന് നിർണായകമായത്. ഭുവനേശ്വർകുമാർ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.
അതേസമയം, 8000 ക്ലബ്ബിൽ ഇടം പിടിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മ. ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 43 റൺസ് നേടിയതോടെയാണ് രോഹിത് സുവർണ്ണ നേട്ടത്തിനർഹനായത്. 8000 ക്ലബ്ബിലെത്തുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.