ഭുവനേശ്വർ: രണ്ടാമത് സൂപ്പർ കപ്പ് ഫുട്ബോളിന് ഇന്ന് ഒഡീഷയിലെ ഭുവനേശ്വറിൽ തുടക്കമാവും. ഇന്ന് നടക്കുന്ന യോഗ്യതാ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. രാത്രി 8.30 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഐലീഗിലെ യുവ നിരയായ ഇന്ത്യൻ ആരോസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐലീഗ് ക്ലബ്ബുകളുടെ പ്രതിഷേധങ്ങൾക്കിടയിലാണ് രണ്ടാം സൂപ്പർ കപ്പ് ആരംഭിക്കുന്നത്.
ഐ എസ് എല്ലിലെ നിരാശ മറികടക്കാൻ സൂപ്പർ കപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം വിജയിച്ചാൽ മാത്രമേ ടീമിന് സൂപ്പർ കപ്പിന്റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യൻ ആരോസിന്റെ വരവെങ്കിൽ ഐ എസ് എല്ലിലെ ഒൻപതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
ഐഎസ്എല്ലിന്റെ അഞ്ചാം സീസണിൽ 18 മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തറപറ്റിച്ച് തുടങ്കിയെങ്കിലും പിന്നീടിങ്ങോട്ട് താളം കണ്ടെത്താനാകാതെ ടീം ഉഴലുകയായിരുന്നു. അവസാനം കോച്ച് ഡേവിഡ് ജെയിംസിനെ മാറ്റുന്നത് വരെയെത്തി കാര്യങ്ങൾ.
പുതിയ കോച്ചിന്റെ കീഴിൽ ടീം ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. നൈലോ വിൻഗാഡ ചുമതലയേറ്റപ്പോൾ തന്നെ പറഞ്ഞത് സൂപ്പർ കപ്പിനുവേണ്ടി ടീമിനെ സജ്ജമാക്കുകയെന്നതാണ് തന്റെ പ്രധാന ചുമതല എന്നായിരുന്നു. സൂപ്പർ കപ്പിന് വീണ്ടും ടീം തയ്യാറെടുക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കനും പറഞ്ഞിരുന്നു.