മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരിലേറ്റ അപ്രതീക്ഷിത തോൽവി ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനുള്ള മുന്നറിയിപ്പാണെന്ന് മുൻ ഇന്ത്യൻ താരവും ഇന്ത്യൻ എ ടീമിന്റെ പരിശീലകനുമായ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിൽ പോയി എളുപ്പത്തിൽ ലോകകപ്പ് നേടാമെന്ന് ഇനി കരുതാനാവില്ല. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ കിരീടം നേടാനാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.
ഓസിസിനെതിരായ പരമ്പരയിൽ സംഭവിച്ച കാര്യങ്ങളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നുന്നില്ല. കിരീടം നേടാനുള്ള ഇന്ത്യയുടെ സാധ്യത കുറഞ്ഞതായും കരുതുന്നില്ല. ഇപ്പോഴും ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിൽത്തന്നെയുണ്ട് ഇന്ത്യ. എങ്കിലും കാര്യങ്ങൾ ഇനിയങ്ങോട്ട് കൂടുതൽ കഠിനമാകും. മികച്ച പ്രകടനം പുറത്തെടുത്താലേ രക്ഷയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ 2-3 ന് ആയിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ രണ്ട് മത്സരത്തിൽ വിജയം നേടിയ ഇന്ത്യ തുടർന്നുള്ള മൂന്ന് മത്സരങ്ങളിലും തോൽക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായുള്ള അവസാന പരമ്പരയിലെ തോൽവി ടീമിനേൽപ്പിച്ചത് വലിയ ആഘാതമായിരുന്നു.