ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട് ലറെ പുറത്താക്കിയ പഞ്ചാബ് നായകൻ രവിചന്ദ്ര അശ്വിന്റെ നടപടി വിവാദത്തിൽ. മങ്കാദിങ്ങിലൂടെയായിരുന്നു അശ്വിൻ ബട് ലറെ പുറത്താക്കിയത്. ഇത് മാന്യൻമാരുടെ ക്രിക്കറ്റിന് നാണക്കേടാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഇത്നോടകം തന്നെ അശ്വിനെതിരെ ഉയർന്നുകഴിഞ്ഞു.
പഞ്ചാബ് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ പിൻതുടരുന്നതിനിടെയായിരുന്നു സംഭവം. പതിമൂന്നാം ഓവറിലെ അവസാന പന്തെറിയാൻ അശ്വിന്‍ എത്തുമ്പോള്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ ബട്‌ലറായിരുന്നു. ബോധപൂര്‍വമല്ലാതെ ക്രീസിന് വെളിയിലായിരുന്നു ബട്‌ലര്‍. ഇതുകണ്ട അശ്വിന്‍ മക്കാദിംഗ് രീതിയില്‍ ബട്‌ലറെ ഔട്ടാക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ ബട് ലർ രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുന്നതിനിടെയായിരുന്നു അശ്വിന്റെ വിവാദ നടപടി. 43 പന്തില്‍ 69 റണ്‍സെടുത്താണ് ഇംഗ്ലീഷ് താരം ക്രീസ് വിട്ടത്. വിവാദം നിറഞ്ഞ സംഭവത്തില്‍ അമ്പയര്‍ വിക്കറ്റ് വിധിച്ചതോടെ സ്റ്റേഡിയത്തിലും അശ്വിനെതിരേ വലിയരീതിയില്‍ പ്രതിഷേധം ഉയര്‍ന്നു.
മത്സരത്തിൽ 14 റൺസിനായിരുന്നു രാജസ്ഥാന്റെ തോൽവി.














