ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത് സൂപ്പർ ഓവറിലാണ്. 186 വിജയ ലക്ഷ്യവുമായിറങ്ങിയ ഡൽഹിയ്‌ക്ക് 185 റൺസേ നേടാനായുള്ളൂ. 99 റൺസ് നേടിയ പ്രിഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഡൽഹിയെ സമനിലയിലെത്തിച്ചത്.
ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിനാണ് ഡൽഹി ഫിറോസേ ഷാ കോട് ല സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 10 റൺസെന്ന ചെറിയ സ്കോറിൽ കൊൽക്കത്ത ഒതുക്കി. നൈറ്റ റൈഡേഴ്സ് വിജയം ഉറപ്പിച്ചായിരുന്നു മറുപടി ബാറ്റിംഗിന് ഇറങ്ങിയത്. കാരണം ക്രീസിലുള്ളത് വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസൽ.
ആദ്യ പന്തിൽ തന്നെ റസൽ ബൗണ്ടറി അടിച്ച് തുടക്കമിട്ടു. ഡൽഹി തോൽവി മണത്തു. പിന്നീട് കണ്ടത് ശരിക്കും ‘സൂപ്പർ’ ഓവർ തന്നെയായിരുന്നു. തുടരെ യോർക്കറുകൾ. മൂന്നാം പന്തിൽ റസൽ വീണു. പിന്നീടങ്ങോട്ട് എല്ലാം വഴിപാടായിരുന്നു. 11 ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത ഇന്നിംഗ്സ് 7 റൺസിൽ അവസാനിച്ചു. ഡൽഹിയ്‌ക്ക് അർഹിച്ച ജയം സ്വന്തം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 28 പന്തിൽ 62 റൺസെടുത്ത ആന്ദ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു കൊക്കത്തയ്‌ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നായകൻ ദിനേശ് കാർത്തിക് 36 പന്തിൽ 50 റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ശിഖർ ധവാൻ ആദ്യമേ പുറത്തായെങ്കിലും യുവ താരം പ്രിഥ്വി ഷായും നായകൻ ശ്രേയസ് അയ്യരും ടീം സ്കോർ ഉയർത്തി. പ്രിഥ്വി 55 പന്തിൽ 99 റൺസും ശ്രേയസ് 32 പന്തിൽ 43 റൺസുമെടുത്തു.















