ഹൈദരാബാദ് : ഉദിച്ചുയർന്ന സൺറൈസേഴ്സ് താരങ്ങളുടെ കളിമികവിനു മുന്നിൽ ചലഞ്ച് പോലുമാകാതെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് തകർന്നടിഞ്ഞു. പേരുകേട്ട ബാറ്റിംഗ് നിരയിൽ ഒരാൾ പോലും ഫോമിലേക്കുയരാത്തതിനെ തുടർന്ന് ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ഒന്ന് പൊരുതി പോലും നോക്കാതെയാണ് ചലഞ്ചേഴ്സ് കീഴടങ്ങിയത്.
ഒരു ട്വെന്റി20 ഇന്നിംഗ്സിൽ രണ്ട് സെഞ്ച്വറികളെന്ന അപൂർവതയുമായി റെക്കോഡിലേക്ക് അടിച്ചു കയറിയ സൺറൈസേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ത്രസിപ്പിക്കുന്ന ബാറ്റിംഗായിരുന്നു കാഴ്‌ച്ച വച്ചത്. ബെയർസ്റ്റോയും വാർണറും തകർത്താടിയപ്പോൾ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് അടിച്ചുകൂട്ടിയത് 231 റൺസ്.
56 പന്തിൽ 12 ബൗണ്ടറികളും ഏഴ് തകർപ്പൻ സിക്സറുകളുമടക്കം 114 റൺസെടുത്ത ബെയർസ്റ്റോയ്‌ക്കൊപ്പം 55 പന്തിൽ അഞ്ച് ബൗണ്ടറികളും അത്ര തന്നെ സിക്സറുകളുമടക്കം 100 റൺസെടുത്ത വാർണറും ബംഗളൂർ ബൗളർമാരെ ഛിന്നഭിന്നമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സിന്റെ വിഖ്യാതമായ ബാറ്റിംഗ് നിര നിരുത്തരവാദ പരമായ ബാറ്റിംഗ് കൊണ്ട് വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. മൂന്ന് റൺസെടുത്ത വിരാട് കോലിയും ഒരു റൺസെടുത്ത ഡിവില്ലിയേഴ്സും ദയനീയമായി പുറത്തായപ്പോൾ ആദ്യ ആറു ബാറ്റ്സ്മാന്മാരിൽ രണ്ടക്കം കടന്നത് 11 റൺസെടുത്ത പാർത്ഥിവ് പട്ടേൽ മാത്രമാണ്. വാലറ്റത്ത് അരങ്ങേറ്റ താരം പ്രയാസ് ബർമനും ഗ്രാൻഡ്‌ഹോമും നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗളൂരിന്റെ സ്കോർ മൂന്നക്കം കടത്തിയത്.പ്രയാസ് 19 ഉം ഗ്രാൻഡ്‌ഹോം 37 ഉം റൺസെടുത്തു.
നാല് വറിൽ 11 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത അഫ്ഗാൻ താരം മുഹമ്മദ് നബിയും 3.5 ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശർമ്മയുമാണ്്രോയൽ ചലഞ്ചേഴ്സിന്റെ നട്ടെല്ലൊടിച്ചത്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ രണ്ടാം ജയമാണിത്. ചലഞ്ചേഴ്സിന്റെ മൂന്നാം തോൽവിയും.















