ന്യൂഡൽഹി : കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള പരീശിലനത്തിനിടയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മക്ക് പരിക്ക്.വലത് കാലിലെ പേശീവലിവിനെ തുടര്‍ന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ രോഹിത് കളിച്ചില്ല.
‘ഹിറ്റ്മാനേ’റ്റ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ ടീമിനെയാണ്, ഏപ്രില്‍ 15-ന് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് രോഹിത്തിന് പരിക്കേറ്റുവെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. അടുത്ത 8 ദിവസത്തിനുള്ളില്‍ 3 മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സിന് കളിക്കാനുള്ളത്. പരിക്കിനെ തുടര്‍ന്ന് ഈ മത്സരങ്ങള്‍ രോഹിത് കളിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
രോഹിത്തിന്റെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ക്യാപ്റ്റന്‍. പരിക്കിനെ തുടര്‍ന്ന് മുന്‍കരുതലെന്നോണം രോഹിത്തിന് വിശ്രമം നല്‍കിയിരിക്കുകയാണെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. രോഹിത്തിന് പകരം പുതുമുഖം സിദ്ദേഷ് ലാദ് മുംബൈ നിരയില്‍ കളിച്ചു. കഴിഞ്ഞ 5 വര്‍ഷമായി മുംബൈ ടീമില്‍ അംഗമായ സിദ്ദേഷ് ലാദിന്റെ ആദ്യ മത്സരമാണ് പഞ്ചാബിനെതിരെയുളളത്.
ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് ഒരു മുംബൈ താരത്തിന് പരിക്കേല്‍ക്കുന്നത്. ഈ വര്‍ഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റിരുന്നു.പിന്നീട് ഒരു പരിശീലന വേളയില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബുംറയുടെ കണ്ണിനും പരിക്കേറ്റിരുന്നു.















