ന്യൂഡൽഹി: അമ്പയറുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ. രാജസ്ഥാൻ റോയൽസിനെതിരെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ധോണിക്ക് പിഴ ശിക്ഷ വിധിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പെരുമാറ്റച്ചട്ടത്തിലെ ലെവൽ 2.0 ചട്ടലംഘനമാണ് ധോണി നടത്തിയത്.
രാജസ്ഥാൻ റോയൽസ് ഉയർത്തിയ 152 റൺസിന്റെ ലക്ഷ്യം പിന്തുടരവെ 43 പന്തിൽ 58 റൺസടിച്ച ധോണി പുറത്തായിരുന്നു. ധോണി പുറത്തായതിന് ശേഷം ക്രീസിലെത്തിയ മിച്ചൽ സാന്റ്നർക്കെതിരെ രാജസ്ഥാൻ റോയൽസ് ബൗളർ ബെൻ സ്റ്റോക്സ് ഒരു ഫുൾ ടോസ് പന്തെറിഞ്ഞിരുന്നു. അത് അനുവദനീയ പരിധിക്ക് ഉയരെയായിരുന്നുവെന്ന് ചെന്നൈ താരങ്ങൾ വാദിക്കുകയും അവർ നോ ബോളിനായി അപ്പീൽ ചെയ്യുകയും ചെയ്തു.
അമ്പയർ ഉല്ലാസ് ഗാന്ധെ നോ ബോൾ വിളിക്കാൻ തയ്യാറായിരുന്നുവെങ്കിലും സ്ക്വയർ ലെഗ് അമ്പയറായിരുന്ന ബ്രൂസ് ഓക്സൻഫോർഡ് അത് അനുവദിച്ചില്ല. ഇതിനെത്തുടർന്ന് ഡഗ് ഔട്ടിൽ നിൽക്കുകയായിരുന്ന ധോണി ഗ്രൗണ്ടിലേക്ക് കടന്ന് വരികയും അമ്പയറുമായി തർക്കിക്കുകയുമായിരുന്നു. തങ്ങളുടെ തീരുമാനം പുനപരിശോധിക്കാൻ അമ്പയർമാർ തയ്യാറായിരുന്നില്ല.















