കൊൽക്കത്ത: ഐപിഎൽ ക്രിക്കറ്റിൽ വിജയക്കുതിപ്പ് തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയോട് പരാജയപ്പെട്ടത്. 162 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ചെന്നൈ മറികടന്നു. സുരേഷ് റെയ്ന 42 പന്തിൽ പുറത്താകാതെ 58 ഉം രവീന്ദ്ര ജഡേജ 31 ഉം റൺസ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ അർദ്ധ സെഞ്ചുറി നേടിയ ക്രിസ് ലിന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. ലിൻ 51 പന്തിൽ 82 റൺസ് എടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും മദ്ധ്യനിര തകർന്നതാണ് കൊൽക്കത്തയ്‌ക്ക് തിരിച്ചടിയായത്. 27 റൺസ് വഴങ്ങി കൊൽക്കത്തയുടെ നാല് വിക്കറ്റെടുത്ത ഇമ്രാൻ താഹിറാണ് കളിയിലെ താരം.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസ് ജയം നേടി. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരബാദ് 116 റൺസ് പുറത്തായി. 22 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത കഗിസോ റബാദയും മൂന്ന് വിക്കറ്റ് വീതമെടുത്ത കീമോ പോൾ, ക്രിസ് മോറിസ് എന്നിവരുടെ മിന്നുന്ന ബോളിംഗാണ് ഡൽഹിയ്‌ക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഏഴ് വിക്കറ്‍റ് നഷ്ടത്തിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. ഡൽഹിയ്‌ക്കായി ശ്രേയസ് അയ്യർ 45 ഉം കോളിൻ മൻറോ 40 ഉം റൺസ് എടുത്തു. ഋഷഭ് പന്ത് 23 റൺസ് എടുത്തു പുറത്തായി.