ന്യൂഡൽഹി: പ്രമുഖ ടി വി ഷോയായ കോഫി വിത്ത് കരണിലെ വിവാദ പരാമർശങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനും 20 ലക്ഷം രൂപ പിഴ. ബിസിസിഐ ഓംബുഡ്സ്മാൻ ഡി കെ ജയിനാണ് ഇരുവർക്കും പിഴ വിധിച്ചത്.
സസ്പെൻഷൻ കാലയളവിൽ അഞ്ച് ഏകദിന മത്സരങ്ങൾ ഇരുവർക്കും നഷ്ടമായിരുന്നു. സംഭവത്തിൽ ഇരുവരും നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇവർക്കെതിരായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഡി കെ ജയിൻ അറിയിച്ചു.
ടി വി ഷോക്കിടയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നതായിരുന്നു ഇരുവർക്കുമെതിരെ ഉയർന്ന ആരോപണം.
പിഴ എപ്രകാരം അടയ്‌ക്കണമെന്നതിനെക്കുറിച്ചും കൃത്യമായ മാർഗനിർദ്ദേശങ്ങൾ താരങ്ങൾക്ക് നൽകിയുട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച പത്ത് അർദ്ധസൈനികരുടെ വിധവകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകണം. കാഴ്ചപരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകണം. തുക മുഴുവൻ നാലാഴ്ചയ്‌ക്കകം അടച്ചിരിക്കണം. അല്ലാത്ത പക്ഷം ഇരുവരുടെയും മത്സര വരുമാനത്തിൽ നിന്ന് ബിസിസിഐ പണം ഈടാക്കും.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അംഗങ്ങളാണ് ഇരുവരും. ഇരുപത്തിയഞ്ച് വയസ്സുകാരനായ പാണ്ഡ്യയും ഇരുപത്തിയേഴുകാരനായ രാഹുലും സുപ്രീം കോടതി നിയോഗിച്ച ഓംബുഡ്സ്മാന് മുന്നിൽ ഈ മാസമാദ്യം ഹാജരായി മൊഴി നൽകിയിരുന്നു. വിധി വന്നതോടെ താരങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തൽക്കാലം ഭീഷണിയില്ല.
ഓസ്ട്രേലിയൻ പര്യടനത്തിനിടെയായിരുന്നു രാഹുലും പാണ്ഡ്യയും വിവാദ പരാമർശങ്ങൾ നടത്തിയത്. സംഭവം വിവാദമായതോടെ ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.
വിവാദ പ്രസ്താവനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെ തുടർന്നായിരുന്നു ബിസിസിഐയുടെ നടപടി.
‘ക്രിക്കറ്റ് താരങ്ങൾ സമൂഹത്തെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരെ. സമൂഹത്തിലെ ഒരു വലിയ വിഭാഗം യുവജനങ്ങൾ ഇവരെ മാതൃകയാക്കാറുണ്ട്. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള ഈ യുവാക്കൾ തങ്ങളുടെ കേളീശൈലിക്കൊപ്പം സ്വഭാവത്തിലും പെരുമാറ്റത്തിലും കൂടി മാന്യത പുലർത്തേണ്ടതാണ്. അത് കൊണ്ട് തന്നെ തങ്ങളുടെ വാക്കുകൾ ഇവർ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതാണ്.’ ഡി കെ ജയിൻ വ്യക്തമാക്കി.