ഹൈദരാബാദ്: ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് കലാശപോരാട്ടം. നാലാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടും. വൈകുന്നേരം 7.30 ന് ഹൈദരാബാദിലാണ് മത്സരം.
സീസണിൽ ആദ്യ ക്വാളിഫയറിൽ അടക്കം മൂന്ന് മത്സരങ്ങളിൽ ചെന്നൈയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളിലും ചെന്നൈ ബാറ്റിംഗ് നിരയെ 135 റൺസിൽ താഴെ മുംബൈ ബൗളിംഗ് നിരയ്‌ക്ക് പിടിച്ചുകെട്ടാനായിരുന്നു. ബാറ്‍റിംഗ് നിരയും മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്.
കലാശപോരാട്ടത്തിൽ ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ ജയം നേടാനായതും മുംബൈ ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഏഴ് തവണ ഐപിഎൽ കലാശപോരാട്ടത്തിനിറങ്ങിയിട്ടുള്ള ചെന്നൈയ്‌ക്ക് എം എസ് ധോണിയുടെ നേതൃപാഠവമാണ് കരുത്ത്.
ഇമ്രാൻ താഹിറും ഹർഭജൻ സിംഗും രവീന്ദ്ര ജഡേജയും ഉൾപ്പെട്ട സ്പിൻ നിരയാണ് ചെന്നൈയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഫാഫ് ഡു പ്ലസിയും ഷെയ്ൻ വാട്സണും അണിനിരക്കുന്ന ബാറ്റിംഗ് നിരയും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നാൽ നാലാം കിരീടം മഞ്ഞപ്പടയ്‌ക്ക് സ്വന്തമാക്കാം.