ചെന്നൈ : 2020 ഐ പി എല്ലിലും ചെന്നൈ സൂപ്പർ കിംഗ്സിനെ ധോനി തന്നെ നയിക്കുമെന്ന് സി എസ് കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാശി വിശ്വനാഥൻ. 2019 ഐ പി എൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോടേറ്റ ഒരു റൺ തോൽവിക്ക് ശേഷം ധോണി ഐ പി എൽ മതിയാക്കാൻ തയ്യാറെടുക്കുന്നതായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏതായാലും തല അടുത്ത തവണയും ചെന്നൈയെ നയിക്കുമെന്ന വാർത്ത ആഹ്ലാദത്തോടെയും ആശ്വാസത്തോടെയുമാണ് ചെന്നൈ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.
മൂന്ന് ഐ പി എൽ കിരീടവിജയങ്ങൾ ആരാധകർക്ക് സമ്മാനിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത വെടിക്കെട്ടിനായി തയ്യാറായിക്കൊള്ളാൻ ചെപ്പോക്കിലെ ആരാധകരോട് കാശി വിശ്വനാഥൻ അറിയിച്ചു.
ചെന്നൈ സൂപ്പർ കിംഗ്സിലെ മികച്ച റെക്കോർഡ് ഇപ്പോഴും ഒഴുക്കോടെ തുടരുകയാണ് ധോണി. പത്ത് സീസണുകളിലും ടീമിനെ പ്ലേ ഓഫീലെത്തിച്ചതിൽ കളിക്കാരനെന്ന നിലയിലും നായകൻ എന്ന നിലയിലും ധോണിയുടെ പങ്ക് അനിഷേധ്യമാണ്. ബാറ്റിംഗാണ് ചെന്നൈയുടെ കരുത്തെങ്കിലും അവസരത്തിനൊത്തുയരുന്ന ബൗളിംഗ് നിരയും മികച്ച ഫീൽഡിംഗ് നിരയും ഒത്തിണക്കത്തോടെ കൊണ്ടു പോകുന്നതിൽ മഹേന്ദ്ര സിംഗ് ധോണിയെന്ന നായകൻ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. ആവേശം വാനോളമുയർന്ന 2019 ഐപിഎൽ ഫൈനലിൽ ഒരു റണ്ണിനായിരുന്നു ചെന്നൈ മുംബൈയോട് പരാജയപ്പെട്ടത്.
ലോകകപ്പിൽ തന്റെ അനുഭവസമ്പത്തും കേളീമികവും പരമാവധി പുറത്തെടുത്ത് ഇന്ത്യൻ ടീമിന് മഹാവിജയങ്ങൾ സമ്മാനിക്കാൻ ധോണിക്ക് കഴിയട്ടെയെന്ന് കാശി വിശ്വനാധൻ പ്രത്യാശ പ്രകടിപ്പിച്ചു. 2020 ഐപിഎല്ലിലും ധോനിയുടെ തേരോട്ടം കാണാൻ കാണികളെ ഇപ്പോഴേ ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ വർഷത്തെ മികച്ച പ്രകടനത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് എം എസ് ധോണിയുടെ ബാറ്റിംഗായിരുന്നു. 15 മത്സരങ്ങളിൽ നിന്നായി 83.20 റൺസ് ശരാശരിയിൽ 416 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.
മഹേന്ദ്ര സിംഗ് ധോണി കേവലമൊരു കളിക്കാരനല്ലെന്നും ഭാവിയിൽ ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ട ഒരു പ്രതിഭാസമാണെന്നുമായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിന് ശേഷം ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടത്.