ക്രിക്കറ്റിന്റെ ജന്മനാട്ടിൽ വീണ്ടുമൊരു ലോകകപ്പ് പോരാട്ടം. ഹോട്ട് ഫേവറിറ്റുകളായി ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും. നിർഭാഗ്യത്തിന്റെ ജാതകം തിരുത്തിയെഴുതാൻ ദക്ഷിണാഫ്രിക്ക, വിസ്മയിപ്പിക്കാൻ പാകിസ്ഥാനും ന്യൂസിലൻഡും. അട്ടിമറികൾക്ക് കോപ്പുകൂട്ടി വെസ്റ്റ് ഇൻഡീസ്. വീറോടെ പൊരുതാൻ ബംഗ്ലാദേശും പ്രതാപം വീണ്ടെടുക്കാൻ ശ്രീലങ്കയും.
രണ്ടാം ലോകകപ്പിനിറങ്ങുന്ന അഫ്ഗാനിസ്ഥാനുമുണ്ട് ചില മോഹങ്ങൾ. അതികായന്മാരെ അട്ടിമറിച്ച് ക്രിക്കറ്റിന്റെ ഭൂപടത്തിൽ ഇടംപിടിക്കണം. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി പതിനൊന്നു വേദികളിൽ നടക്കുന്ന ലോകകപ്പിനായി പത്തു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു.
ഇത്തവണ, 1992 ലോകകപ്പിന് സമാനമായി ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് പോരാട്ടങ്ങൾ. ഒരു ടീമിന് ഒൻപത് മത്സരങ്ങൾ. ആദ്യ റൗണ്ടിൽ ആകെ 45 മത്സരങ്ങൾ നടക്കും. ആദ്യ നാലു സ്ഥാനക്കാർ സെമി ബർത്ത് ഉറപ്പിക്കും. ടീമുകൾക്ക് ഒരേ പോയിന്റ് വന്നാൽ റൺറേറ്റാകും വിധി നിർണയിക്കുക.
മെയ് 30ന് കെന്നിഗ്ടൺ ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ജൂൺ അഞ്ചാം തീയതി സതാംപ്റ്റണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ഒരുങ്ങിക്കഴിഞ്ഞു. ബാറ്റും പന്തും തമ്മിലുള്ള പോരാട്ടത്തെ വരവേൽക്കാൻ.