അട്ടിമറികൾക്ക് കോപ്പുകൂട്ടി അഫ്ഗാനിസ്ഥാൻ എത്തുന്നു. ഇത്തവണ ലോകകപ്പിലെ കുഞ്ഞന്മാരല്ല, ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് പദവിയും സ്വന്തമാക്കിയാണ് രണ്ടാം ലോകകപ്പിന് അഫ്ഗാൻ എത്തുന്നത്. ലോകത്തെ ഏത് മികച്ച ബാറ്റിംഗ് നിരയേയും വെല്ലുവിളിക്കാൻ പോന്ന തികവുറ്റ മൂന്ന സ്പിന്നർമാരാണ് ടീമിന്റെ കരുത്ത്. ഐപിഎല്ലിലടക്കം വിക്കറ്റ് വേട്ടയുമായി മുന്നേറുന്ന ലെഗ് സ്പിന്നർ റാഷിദ് ഖാനും ഓഫ് സ്പിന്നർമാരായ മുഹമ്മദ് നബിയും മുജീബ് റഹ്മാനുമാകും ടീമിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുക.
അഫ്താബ് ആലവും നായകൻ ഗുൽബാദിൻ നയിബുമാണ് പേസ് ആക്രമണത്തിന്റെ മുന്നണി പോരാളികൾ. മുഹമ്മദ് ഷെഹ്സാദ് നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഷഹ്മത്തുള്ള ഷാഹിദിയും റഹ്മത് ഷായും സമിയുള്ള ഷിൻവരിയുമുണ്ട്. സ്കോട്ട് ലൻഡിനെതിരെ നേടിയ ജയത്തോടെ കഴിഞ്ഞ ലോകകപ്പിൽ വരവറിയിച്ച അഫ്ഗാനിസ്ഥാൻ വീറോടെ പൊരുതാനുറച്ചാണ് ഇംഗ്ലണ്ടിലെത്തുന്നത്.
ആഭ്യന്തര കലാപവും ഭീകരാക്രമണവും നാശം വിതച്ച അഫ്ഗാനിസ്ഥാന് കായിക ലോകത്തെ മുഖമുദ്രയാണ് ക്രിക്കറ്റ് എന്നത്. പാകിസ്ഥാനിലെ അഭയാർത്ഥി ക്യാന്പുകളിൽ നിന്നും സ്വന്തം മണ്ണിലേക്കുള്ള മടക്കത്തിൽ കൂടെക്കൂട്ടിയ ക്രിക്കറ്റ ജ്വരം അഫ്ഗാനികളുടെ ദേശീയ വികാരമായി മാറിക്കഴിഞ്ഞു. താലിബാന്റ എതിർപ്പുകൾ മറികടന്ന് ക്രിക്കറ്റിനായി ഒന്നിച്ചവർ പടുത്തുയർത്തിയ അഫ്ഗാൻ ക്ലബ്ബിൽ നിന്നും ദേശീയ ടീമിലേക്കും 2009 ൽ ഐസിസിയുടെ ഏകദിന പദവിയിലേക്കുമുള്ള വളർച്ച ക്രിക്കറ്റിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
2010 ട്വന്റി 20 ലോകകപ്പിനും 2015 ൽ ഏകദിന ലോകകപ്പിനും യോഗ്യത നേടി. ഒടുവിൽ ടെസ്റ്റ് പദവി സ്വന്തമാക്കിയ അഫ്ഗാൻ നിര ഇന്ത്യക്കെതിരെ അരങ്ങേറ്റ ടെസ്റ്റും കളിച്ചു. 2018 ലെ ഏഷ്യാകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച അഫ്ഗാൻ നിരയിൽ നിന്നും മികച്ച പോരാട്ടമാണ് ലോകകപ്പിലും ആരാധകർ പ്രതീക്ഷിക്കുന്നത്.