ലോകകപ്പ് മോഹങ്ങൾക്ക് ചിറകുനൽകി കിവീസ് വീണ്ടുമെത്തുന്നു. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിലെത്തുന്നത്. മത്സരത്തിന്റെ ഗതിമാറ്റാൻ കഴിവുള്ള ഓൾറൗണ്ടർമാരുടെ സാന്നിദ്ധ്യമാണ് കിവീസിന്റെ കരുത്ത്.
മാർട്ടിൻ ക്രോയും ബ്രണ്ടൻ മക്കല്ലവും കൈവിട്ട കിരീടം പിടിക്കാൻ കെയ്ൻ വില്യംസണും സംഘത്തിനും കഴിയുമോ. 2015 ൽ സ്വന്തം മണ്ണിലും അയൽ രാജ്യമായ ഓസ്ട്രേലിയയിലുമായി നടന്ന ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ പൊരുതിവീണ കിവീസിന് ഇത്തവണ അത്ര ഹോട്ട് ഫേവറിറ്റുകളല്ല. യുവത്വവും പരിചയസമ്പത്തും ഇഴചേർന്ന ന്യൂസിലൻഡ് നിരയിൽ ഓൾറൗണ്ടർമാരുടെ പ്രകടനമാകും നിർണായകമാകുക.
ബാറ്റിംഗിൽ മാർട്ടൻ ഗപ്റ്റലും കോളിൻ മൻറോയും നായകൻ കെയ്ൻ വില്യംസണും ഉൾപ്പെട്ട മുന്നേറ്റ നിര, മധ്യനിരയ്‌ക്ക് കരുത്തേകാൻ റോസ് ടെയ്ലറും ടോം ലാഥവും കോളിൻ ഡി ഗ്രാന്ദോമും ജിമ്മി നിഷാമും. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും നയിക്കുന്ന പേസ് ബൗളിംഗ് നിരയിൽ ഫെർഗൂസണും മാറ്റ് ഹെൻറിയുമുണ്ട്. സ്പിന്നർമാരായ മിച്ചൽ സാന്റനറും ഇഷ് സോധിയും ചേരുമ്പോൾ ഏത് ടീമിനേയും വെല്ലുവിളിക്കാനുള്ള കരുത്ത് കിവീസിന് സ്വന്തം.
കണ്ണിന്റെ ശസ്ത്രക്രിയക്ക് ശേഷം ക്രീസിൽ മടങ്ങിയെത്തുന്ന റോസ് ടെയ്ലറാകും കിവീസിന്റെ ഇന്നിംഗ്സിൽ നിർണായകമാകുക. ഇംഗ്ലണ്ടിൽ അഞ്ച് സെഞ്ചുറികളടക്കം മികച്ച ബാറ്റിംഗ് ശരാശരിയുള്ള ടെയ്ലർ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. പ്രവചനാതീതമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള കിവീസിൽ നിന്ന് ഇത്തവണയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു.















