ലോകകപ്പിലെ പ്രവചനങ്ങൾ തെറ്റിക്കാൻ പാകിസ്ഥാൻ വീണ്ടുമെത്തുന്നു. 1992 ൽ ഇമ്രാൻ ഖാൻ നേടിയ, 99ൽ വസിം അക്രം കൈവിട്ട കിരീടം തിരികെപ്പിടിക്കാനാണ് സർഫ്രാസ് അഹമ്മദും സംഘവും ഇംഗ്ലണ്ടിൽ പോരാട്ടത്തിനിറങ്ങുന്നത്.
അവിശ്വസനീയമായി തകർന്നടിയുകയും കരുത്തരെ അട്ടിമറിക്കുകയും ചെയ്യുന്ന ക്രിക്കറ്റിലെ അപൂർവതയാണ് പാകിസ്ഥാൻ ടീം. ഈ അസ്ഥിരത തന്നെയാണ് പാകിസ്ഥാൻ ക്രിക്കന്റെ സൗന്ദര്യം. 92 ലെ ലോകകപ്പിൽ റൗണ്ട് റോബിൻ രീതിയിൽ നടന്ന പ്രാഥമിക റൗണ്ടിൽ തോൽവിയോടെ തുടങ്ങി മഴ കനിഞ്ഞുനൽകിയ പോയിന്റുമായി സെമി ഉറപ്പിച്ച ഇമ്രാൻ ഖാന്റെ സംഘം മാർട്ടിൻ ക്രോയുടെ ന്യൂസിലൻഡിനെയും കരുത്തരായ ഇംഗ്ലണ്ടിനെയും കീഴടക്കി ലോകകപ്പുമായി മടങ്ങിയത് അവിശ്വസനീയതോടെയാണ് ലോകം നോക്കിക്കണ്ടത്. ഒറ്റയാൾ പോരാട്ടങ്ങൾ ടീമിന്റെ വിജയക്കുതിപ്പായി മാറുന്ന കാഴ്ച.
99 ലും ഈ അവിശ്വസനീയമായ മുന്നേറ്റം കണ്ടു. ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ ഒഴികെ. കലാശപ്പോരിൽ തകർന്നടിഞ്ഞ ബാറ്റിംഗ് നിര അനിവാര്യമായ തോൽവി ഏറ്റുവാങ്ങി. സ്ഥിരതയില്ലായ്മയിൽ നിന്നും വിസ്മയം സൃഷ്ടിക്കുന്ന പാകിസ്ഥാനെ 2019 ൽ ഇംഗ്ലണ്ടിൽ കണ്ടാലും അത്ഭുതപ്പെടാനില്ല. കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തി 2017 ലെ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയാണ് സർഫ്രാസിന്റെ സംഘം ഇംഗ്ലണ്ടിലെത്തിയത്. ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയ ആദ്യ പാക് താരമായ ഫഖർ സമാൻ, 92 ലോകകപ്പിലെ മിന്നും താരം കൂടിയായ ചീഫ് സെലക്ടർ ഇൻസമാം ഉൾ ഹഖിന്റെ അനന്തരവൻ ഇമാം ഉൾ ഹഖും ബാബർ അസമും വെറ്ററൻ ഓൾറൗണ്ടർ ഷോയിബ് മാലികും ഉൾപ്പെട്ട ബാറ്റിംഗ് നിര ശക്തമാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിറം മങ്ങിയ ജുനൈദ് ഖാനെ ഒഴിവാക്കി മുഹമ്മദ് ആമിറിനെയും വഹാബ് റിയാസിനെയും ടീമിൽ ഉൾപ്പെടുത്തി പേസ് ആക്രമണത്തിന് മൂർച്ഛകൂട്ടാനാണ് പാകിസ്ഥാന്റെ നീക്കം. പേസ് ബൗളിംഗിന് മുൻതൂക്കം നൽകുന്ന പാകിസ്ഥാന് മുഷ്താഖ് അഹമ്മദിനെപ്പോലെയോ, സഖ് ലെൻ മുഷ്താഖിനെപോലെയോ സയിദ് അജ്മലിനെപ്പോലെയോ ഒരു മികച്ച സ്പിന്നറില്ല എന്നതാണ് പോരായ്മ.
ഇമ്രാൻഖാനെ പ്രചോദിപ്പിക്കുന്ന ഒരു നായകനില്ല, കളിയുടെ ഗതി ഒറ്റക്ക് മാറ്റാൻ വസിം അക്രത്തേയും വഖാർ യൂനിസിനെയും പോലെ ഒരു ബൗളറുമില്ല. വീറോടെ പൊരുതാൻ മിയാൻദാദിനെയും ഇൻസമാമിനെയും പോലെ ഒരു ബാറ്റ്സ്മാനുമില്ല. പാകിസ്ഥാന്റെ ഇതിഹാസ താരങ്ങളുടെ നിഴൽ മാത്രമാണ് സർഫ്രാസിന്റെ സംഘം. എന്നാലും പ്രവചിക്കാനാകില്ല ഇവരുടെ പ്രകടനം.
അസ്ഥിരതയിൽ നിന്നും പറന്നുയരുകയോടെ തകർന്ന് വീഴുകയോ ചെയ്യും. കാരണം ഇത് പാകിസ്ഥാനാണ്.















