ലോകകപ്പിൽ മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ. പരിചയസമ്പത്തും യുവത്വവും ചേർന്ന സന്തുലിതമായ താരനിര ഇത്തവണ ഇന്ത്യയുടേത്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും വെസ്റ്റ് ഇൻഡീസിലും നേടിയ തകർപ്പൻ ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.
വെസ്റ്റ് ഇൻഡീസിന്റെ പാരമ്പര്യത്തെ വെല്ലുവിളിച്ച് 1983 ൽ കപിലിന്റെ ചെകുത്താന്മാർ, ക്രിക്കറ്റിന്റെ ദൈവത്തിനായി 2011 ൽ എം എസ് ധോണിയുടെ സംഘം. ക്രിക്കറ്റിനെ ജീവശ്വാസമായി കാണുന്ന ആരാധകർക്കായി വിശ്വകിരീടം സ്വന്തമാക്കാനാകുമോ ഇത്തവണ വിരാട് കോഹ് ലിയ്‌ക്കും സംഘത്തിനും. രോഹിത് ശർമയും വിരാട് കൊഹ്ലിയും എം എസ് ധോണിയുമടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര, ജസ്പ്രീത് ഭുറയും ഭുവനേശ്വർകുമാറും മുഹമ്മദ് ഷമിയുമുൾപ്പെട്ട പേസ് നിര, സ്പിൻ ബൗളിംഗിന്റെ വൈവിദ്ധ്യവുമായി യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും. മത്സരത്തിന്റെ ഗതിവേഗം ഒറ്റയ്‌ക്ക് മാറ്റിമറിക്കാൻ പോന്ന
ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിദ്ധ്യം ടീമിന് കരുത്ത് കൂട്ടുന്നു
ഓൾറൗണ്ട് മികവുമായി കേദാർ ജാദവും വിജയ് ശങ്കറും രവീന്ദ്ര ജഡേജയും ഇന്ത്യൻ നിരയിലുണ്ട്. എന്നാൽ ഋഷഭ് പന്തിന്റെ സാന്നിദ്ധ്യം ടീം ലൈനപ്പിൽ ആരാധകർ കൊതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ബാറ്റിംഗ് നിരയിൽ നാലാമനെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും ശേഷിക്കുന്നത് ഈ അസാന്നിദ്ധ്യംകൊണ്ടാണ്. മികച്ച വിജയ നിരയെ തുടക്കത്തിൽ കണ്ടെത്താനായാൽ റൗണ്ട് റോബിൻ പിന്നിട്ട് സെമിയിലേക്ക് ഇന്ത്യയ്‌ക്ക് അനായാസം മുന്നേറാം.
ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തോടെ ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടും. ഓസ്ട്രേലിയക്കെതിരെ ഒൻപതിനും ന്യൂസിലൻഡിനെതിരെ 13നുമാണ് മത്സരങ്ങൾ. ചിരവൈരികളാ പാകിസ്ഥാനുമായി 16 ഏറ്റുമുട്ടും. ജൂലൈ ആറിന് ശ്രീലങ്കയ്‌ക്കെതിരെയാണ് റൗണ്ട് റോബിനിലെ ഇന്ത്യയുടെ അവസാന മത്സരം. സെമി ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ നാലു സ്ഥാനക്കാരിൽ ഇന്ത്യ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ജൂലൈ 14ന് നടക്കുന്ന കലാശപ്പോരിനൊടുവിൽ ലോഡ്സിന്റെ മട്ടുപ്പാവിൽ കോഹ് ലിയും സംഘവും വിശ്വകിരീടവുമായി നിൽക്കുന്നത് ആരാധകർ സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു.















