ഓവൽ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി 11 വേദികളിലാണ് പന്ത്രണ്ടാമത് ലോകകപ്പ് അരങ്ങേറുക. ലണ്ടനിലെ ഓവലിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ജൂലൈ 14 ന് ലോഡ്സിലാണ് കലാശപ്പോരാട്ടം.
അതേസമയം, മത്സരം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും, ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിൽ തിരശീല ഉയർന്നു. ബക്കിംഗ് ഹാം കൊട്ടാരത്തിന് സമീപം നടന്ന ഉദ്‍ഘാടന ചടങ്ങിൽ 10 ടീമുകളുടെയും നായകർ പങ്കെടുത്തു. 2015 ൽ കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിന്റെ നായകൻ മൈക്കൽ ക്ലാർക്കാണ് കിരീടം വേദിയിലെത്തിച്ചത്.
മുൻ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനും ക്ലാർക്കിനൊപ്പമെത്തി. മുൻ ഇംഗ്ളണ്ട് ക്യാപ്റ്റൻ ഫ്ലിന്റോഫ് അവതാരകനായ പരിപാടിയിൽ, വെസ്റ്റ് ഇന്ത്യൻ ഇതിഹാസ താരം വിവിയൻ റിച്ചാർഡ്‍സും പങ്കെടുത്തു. ഇംഗ്ലീഷ് ഗായകൻ ജോൺ ന്യൂമാന്റെ ഗാനവും പരിപാടിക്ക് മാറ്റേകി. തുടർന്ന് ക്യാപ്‍റ്റൻമാർ എലിസബത്ത് രാജ്ഞിയെയും സന്ദർശിച്ചു.















