മുംബൈ: മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ളൗവിൽ ബലിദാൻ മുദ്ര നിലനിർത്താൻ അനുവദിക്കണമെന്ന് ബിസിസിഐ, ഐസിസിയോട് ആവശ്യപ്പെട്ടു. ചിഹ്നം നീക്കം ചെയ്യണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ നീക്കം.
സൈനികരോടുള്ള ആദര സൂചകമായി ഗ്ളൗവിൽ ബലിദാൻ മുദ്രയുമായി ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ധോണി കളിക്കുന്ന ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് മുദ്ര നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഐസിസി, ബിസിസിഐയെ സമീപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ, രാഷ്ട്രീയമോ, മതപരമോ ആയ ചിഹ്നങ്ങളും, വാക്കുകളും വേഷത്തിലോ കളിയുപകരണങ്ങളിലോ പതിക്കുന്നത് ഐസിസി നിരോധിച്ചിട്ടുണ്ട്. ഇതിന് മുൻകൂർ അനുമതി അനിവാര്യമാണ്.
എന്നാൽ ധോണി ധരിച്ചത് രാഷ്ട്രീയമോ, മതപരമോ ആയ ചിഹ്നങ്ങൾ അല്ലെന്നും അത് സൈനികർക്കുള്ള ആദരമാണെന്നും അതിനാൽ തന്നെ ധോണിക്കെതിരെ നടപടിയെടുക്കാനാകില്ലെന്നുമാണ് ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
2011 ൽ ധോണിക്ക് ഇന്ത്യൻ സൈന്യം ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകിയിരുന്നു. പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. പിന്നീട് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചപ്പോഴും പുരസ്കാരം വാങ്ങാൻ ധോണി എത്തിയത് പൂർണ സൈനിക യൂണിഫോമിലായിരുന്നു.















