ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. 213 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് 101 പന്ത് ബാക്കി നിൽക്കെയാണ് ജയം സ്വന്തമാക്കിയത്. ജോ റൂട്ടിന്‍റെ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിന്‍റെ ജയം അനായാസമാക്കിയത്.
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു തുടക്കം. വിൻഡീസ് സ്കോർബോർഡിൽ 4 റൺസ് മാത്രം ചേർക്കുന്നതിനിടയിൽ എവിൻ ലെവിസിനെ വോക്സ് പുറത്താക്കി. സ്റ്റാൻഡ് ചെയ്ത് കളിക്കാൻ ശ്രമിച്ച ക്രിസ് ഗെയിലിനെ പ്ലംകറ്റ് പുറത്താക്കിയതോടെ വിൻഡീസ് സമ്മർദ്ദത്തിലായി.
നിക്കോളാസ് പൂരനും ഹെറ്റ്മെയറും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പിന്നീടങ്ങോട്ട് വിൻഡീസ് ബാറ്റ്സ്മാൻമാർ നിരനിരയായി കൂടാരം കയറി. ജോഫ്ര ആർച്ചറും മാർക്ക് വുഡും മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായ് ബെയർസ്റ്റോയും ജോ റൂട്ടും മികച്ച തുടക്കം നൽകി. ബെയർസ്റ്റോ പുറത്തായെങ്കിലും റൂട്ട് സെഞ്ച്വറി പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിച്ചു. ബെയർസ്റ്റോ 45ഉം വോക്സ് 40 റൺസുമെടുത്ത് പുറത്തായി. 94 പന്തിൽ നിന്നും 100 റൺസ് നേടിയ റൂട്ടാണ് കളിയിലെ താരം.