വീണ്ടുമൊരു ഇന്ത്യ-പാക് മത്സരമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ നാളെ ഇറങ്ങുന്നത്. ഉച്ചതിരിഞ്ഞ മൂന്ന് മുപ്പതിനാണ് മത്സരം.
1999 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നത് സൂപ്പർ സിക്സ് പോരാട്ടത്തിൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസിന്റെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോൾ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ രണ്ടാമതൊന്നാലോചിച്ചില്ല. ആദ്യം ബാറ്റിംഗ്. സച്ചിനും സദഗോപൻ രമേശും നൽകിയത് ഭേദപ്പെട്ട തുടക്കം. രമേശ് 20 റൺസ് എടുത്ത് മടങ്ങി. രാഹുൽ ദ്രാവിഡിനൊപ്പം സച്ചിൻ സ്കോർ ഉയർത്തി. 45 റൺസുമായി സച്ചിൻ മടങ്ങിയപ്പോൾ ദ്രാവിഡും അസ്ഹറുദ്ദീനും അർദ്ധ സെഞ്ചുറിയുമായി മികച്ച കൂട്ടുകെട്ട്.
ഇന്ത്യ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാറ്റ് വീശിയ പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ. ഷാഹിദ് അഫ്രിദിയെയും ഇജാസ് അഹമ്മദിനെയും സലിം മാലിക്കിനെയും തുടക്കത്തിലെ പുറത്താക്കി ഇന്ത്യൻ പേസർമാർ. ചെറുത്തുനിന്ന സയിദ് അൻവറിനെയും ഇൻസമാം ഉൾ ഹഖിനെയും മൊയിൻ ഖാനെയും വെങ്കിടേഷ് പ്രസാദ് പുറത്താക്കിയതോടെ പാകിസ്ഥാന്റെ ഇന്നിംഗ്സ് 180 ൽ അവസാനിച്ചു. 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത വെങ്കിടേഷ് പ്രസാദും മൂന്ന് വിക്കറ്റെടടുത്ത ശ്രീനാഥും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
തുടർ വിജയങ്ങളുമായി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയ 2003 ലോകകപ്പ്. ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങളിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തിന് സാക്ഷ്യം വിഹിച്ചത് സെഞ്ചൂറിയൻ പാർക്ക്. ടോസിലെ ഭാഗ്യം ഇത്തവണ തുണച്ചത് പാകിസ്ഥാന്. വഖാർ യൂനിസും തീരുമാനം തെറ്റിച്ചില്ല ആദ്യം ബാറ്റിംഗ്. തീരുമാനം ശരിവച്ച് സെഞ്ചുറിയുമായി സയിദ് അൻവർ. 126 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 101 റൺസ്. മുഹമ്മദ് യൂസഫും യൂനിസ് ഖാനും അവസാന ഓവറുകളിൽ റഷീദ് ലത്തീഫും ആഞ്ഞടിച്ചതോടെ പാകിസ്ഥാന് 273 റൺസ്.
സച്ചിനൊപ്പം ഇന്നിംഗ്സിന് തുടക്കമിട്ടത് വീരേന്ദർ സേവാഗ്. 14 പന്തിൽ 21 റൺസെടുത്ത സേവാഗിനെയും തൊട്ടടുത്ത പന്തിൽ സൗരവ് ഗാംഗുലിയെയും മടക്കി വഖാർ യൂനിസ്. മുഹമ്മദ് കൈഫ് കൂട്ടായെത്തിയതോടെ സച്ചിൻ തകർത്തടിച്ചു. സെഞ്ച്വറിക്ക് രണ്ട് റൺസ് അകലെ സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യ വിജയതീരത്ത്. രാഹുൽ ദ്രാവിഡും അർദ്ധ സെഞ്ചുറിയുമായി യുവരാജ് സിംഗും ഇന്ത്യയെ ജയത്തിലേത്തിച്ചു.
2011 ലെ ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ ജൈത്രയാത്രയിലെ തിളക്കമാർന്ന അദ്ധ്യായമായിരുന്നു സെമി ഫൈനലിൽ പാകിസ്ഥാനെതിരെ നേടിയ 29 റൺസ് ജയം. ഓസ്ട്രേലിയയെ ക്വാർട്ടറിൽ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി മൊഹാലിയിൽ എത്തിയ ഇന്ത്യയ്‌ക്ക് ടോസിലും ഭാഗ്യം തുണച്ചു. നായകൻ എം എസ് ധോണി മുൻഗാമികളെപ്പോലെ ബാറ്റിംഗ് തെരഞ്ഞെടുത്തു. സേവാഗ് തകർത്തടിച്ചു.
35 പന്തിൽ 48 റൺസുമായി സേവാഗ് മടങ്ങി. ഗംഭീർ സച്ചിനൊപ്പം ചേർന്നതോടെ ഇന്ത്യ നൂറ് പിന്നിട്ടു. കോഹ്‍ലിയും യുവരാജും നിരാശപ്പെടുത്തിയെങ്കിലും ധോണി സച്ചിനൊപ്പം ഉറച്ചു നിന്നു. 85 റൺസുമായി റൺസുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റിന് 187. അവസാന ഓവറുകളിൽ സുരേഷ് റെയ്ന തകർത്തടിച്ചതോടെ ഇന്ത്യ 260 റൺസ് എന്ന മികച്ച സ്കോറിൽ.
മുഹമ്മദ് ഹഫീസും കമ്രാൻ അക്മലും നൽകിയത് ഭേദപ്പെട്ട തുടക്കം. ഓപ്പണർമാരെ മുനാഫ് പട്ടേലും സഹീർ ഖാനും മടക്കി. അഞ്ചാം ബൗളറായെത്തിയ യുവരാജ്, ആസാദ് ഷഫീഖിനെയും യൂനിസ് ഖാനെയും വീഴ്‌ത്തി മത്സരത്തിന്‍റെ ഗതി മാറ്റി. മധ്യനിരയിൽ മിസ്ബ ഉൾ ഹഖിന്‍റെ ചെറുത്ത് നിൽപ്പ് സഹീർ ഖാന്റെ പന്തിൽ അവസാനിച്ചതോടെ പാക് നിര 231 റൺസുമായി കൂടാരം കയറി. ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി രണ്ടാം കിരീടനേട്ടത്തിലേക്ക്.