മാഞ്ചസ്റ്റർ: ചരിത്രം ആവർത്തിച്ചു, ലോകകപ്പ് ക്രിക്കറ്റിൽ ഏഴാം തവണയും പാകിസ്ഥാനെ ഇന്ത്യ തറപറ്റിച്ചു. മഴ മുടക്കിയ മത്സരത്തിൽ 89 റൺസിനാണ് ഇന്ത്യയുടെ ജയം. രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള പാക് നായകൻ സർഫ്രാസ് അഹമ്മദിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു ടീം ഇന്ത്യയുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും രാഹുലും അടിച്ചുകൂട്ടിയത് 136 റൺസ്. രാഹുൽ മടങ്ങിയതിന് പിന്നാലെയെത്തിയ നായകൻ കോഹ് ലിയെ കൂട്ടുപിടിച്ച് രോഹിത്ത് ആഞ്ഞടിച്ചു. അതിനിടയിൽ രോഹിത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയും പിറന്നു. പിന്നീട് പാണ്ഡ്യയെയും വിജയ് ശങ്കറിനെയും കൂട്ടുപിടിച്ച് നായകൻ ആഞ്ഞടിച്ചതോടെ ഇന്ത്യൻ സ്കോർ 300 കടന്നു.
രാഹുൽ 57 റൺസും രോഹിത് 140 റൺസും കോഹ്‌ലി 77 റൺസും പാണ്ഡ്യ 26 റൺസുമെടുത്താണ് പുറത്തായത്. പാകിസ്ഥാന് വേണ്ടി ആമിർ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വക ആദ്യ പ്രഹരം. പരിക്കേറ്റ് മടങ്ങിയ ഭുവനേശ്വറിന് പകരം ഓവർ ചെയ്യാനെത്തിയ വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ ഇമാമിനെ മടക്കി. രണ്ടാം വിക്കറ്റിൽ ഫകർ സമാനും ബാബർ അസമും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ കുൽദീപിന്റെ വക ഇരട്ട പ്രഹരം.
തുടർന്ന് പന്തുമായെത്തിയ ഹർദ്ദിക് തുടർച്ചയായ പന്തുകളിൽ ഹഫീസിനെയും മാലിക്കിനെയും പുറത്താക്കി കളി ഇന്ത്യയുടെ വരുതിയിലാക്കി. മഴ വീണ്ടും വില്ലനായെത്തിയതോടെ മത്സരം 40 ഓവറുകളാക്കി ചുരുക്കി. വിജയലക്ഷ്യം 302. അഞ്ച് ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 136 റൺസ്.
പിന്നീടെല്ലാം ചടങ്ങായി. ലോകകപ്പിൽ പാകിസ്ഥാനെതിരെ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച് തലയുയർത്തി ടീം ഇന്ത്യ.