ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്‌ക്ക് അവിസ്മരണീയ ജയം. ആതിഥേയരെ 20 റൺസിനാണ് ശ്രീലങ്ക കീഴടക്കിയത്. 43 റൺസ് വഴങ്ങി നാല് വിക്കറ്‍റെടുത്ത ലസിത് മലിംഗയാണ് കളിയിലെ താരം.
ലങ്കൻ ബൗളർമാരുടെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് 20 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ തുടക്കം തകർച്ചയോടെ. സ്കോർബോർഡിൽ മൂന്ന് റൺസ് ചേർക്കുമ്പോഴേക്കും ലങ്കയുടെ ഓപ്പണർമാരായ കരുണരത്നയും കുശാൽ പെരേരയും മടങ്ങി. പിന്നെ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ചേർന്ന് രക്ഷാ പ്രവർത്തനം.
49 റൺസുമായി ഫെർണാണ്ടോ മടങ്ങിയെങ്കിലും എയ്ഞ്ചലോ മാത്യൂസ് എത്തിയതോടെ ലങ്ക മുന്നോട്ട്. 46 റൺസ് എടുത്ത കുശാൽ മെൻഡിസിനെയും തൊട്ടടുത്ത പന്തിൽ ജീവൻ മെൻഡിസിനെയും പുറത്താക്കി റാഷിദ് ലങ്കയെ ഞെട്ടിച്ചു. ധനഞ്ജ ഡിസിൽവയ്‌ക്കൊപ്പം മാത്യൂസിന്‍റെ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട്. 50 ഓവർ പൂർത്തിയാകുമ്പോൾ ശ്രീലങ്ക 9 വിക്കറ്റിന് 232 റൺസ് എന്ന നിലയിൽ. ബാറ്റിംഗിൽ ലങ്കൻ നിരയുടെ നട്ടെല്ലായി എയ്ഞ്ചലോ മാത്യൂസ്. പുറത്താകാതെ 115 പന്തിൽ നിന്നും 85 റൺസ്.
താരതമ്യേന ചെറുതെന്ന തോന്നിയ വിജയലക്ഷ്യം. ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരെ മിന്നുന്ന ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലണ്ട് ബാറ്റിംഗ് നിര. തുടക്കത്തിൽ ജോണി ബെയർ സ്റ്റോയെ പുറത്താക്കി മലിംഗ ഞെട്ടിച്ചു. തൊട്ടുപിന്നാലെ 14 റൺസുമായി ജെയിംസ് വിൻസും പുറത്ത്.
ജോ റൂട്ടും ബെൻ സ്റ്റോക്സും ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് ജയപ്രതീക്ഷയിൽ. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ റൂട്ടിനെ പുറത്താക്കി മലിംഗ മത്സരം ലങ്കയ്‌ക്ക് അനുകൂലമാക്കി. ജോസ് ബട്‍ലറും മൊയിൻ അലിയും പൊരുതാതെ മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ബെൻ സ്റ്റോക്സിൽ. മാർക് വുഡിനെ അവസാന വിക്കറ്റിൽ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്സ് തകർത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ.
എന്നാൽ 47-ാം ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത സ്റ്റോക്സിന്‍റെ തീരുമാനം പിഴച്ചു. തൊട്ടടുത്ത പന്തിൽ മാർക് വുഡിനെ പുറത്താക്കി നുവാൻ പ്രദീപ് ലങ്കയുടെ പ്രതീക്ഷ കാത്തു. 89 പന്തിൽ നിന്നും പുറത്താകാതെ 82 റൺസെടുത്ത ബെൻ സ്റ്റോക്സ് നിരാശയോടെ മടങ്ങി.