സതാംപ്ടൺ: ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്‍ഗാനിസ്ഥാനെ നേരിടും. സതാംപ്‍ടണിൽ വൈകിട്ട് 3 നാണ് മത്സരം. ഭുവനേശ്വർ കുമാറിന്റെയും വിജയ് ശങ്കറിന്റെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും തോൽവി അറിയാതെ മുന്നേറുന്ന ഇന്ത്യ സമ്മർദ്ദമില്ലാതെയാകും ഇന്നിറങ്ങുക.
പരുക്കേറ്റ് മടങ്ങിയ ശിഖർ ധവാന് പകരം ഇന്ത്യൻ ടീമിലിടം പിടിച്ച ഋഷഭ് പന്ത് ഇന്ന് അന്തിമ ഇലവണിൽ സ്ഥാനം പിടിച്ചേക്കും. പരിശീലനത്തിനിടയിൽ പരിക്കേറ്റ വിജയ് ശങ്കറിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിച്ചേക്കില്ല. എന്നാൽ, കാലിനേറ്റ പരുക്ക് സാരമുള്ളതല്ലെന്നും കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.
പരിശീലനം പുനരാരംഭിച്ചുവെങ്കിലും ഭുവനേശ്വർ കുമാർ ഇന്ന് ടീമിലുണ്ടാകില്ല. പകരം മുഹമ്മദ് ഷമിയാകും ടീമിലെത്തുക.
കളിച്ച അഞ്ച് മത്സരവും തോറ്റ അഫ്‍ഗാൻ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്. അതിനാൽ തന്നെ ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ ഇന്നിറങ്ങുന്നത്. ഇംഗ്ളണ്ടിനോടേറ്റ കനത്ത പരാജയത്തിന്റെ നാണക്കേട് മറികടക്കാൻ അഫ്‍ഗാന് ശക്തമായ പോരാട്ടം കാഴ്‍ചവെക്കേണ്ടതുണ്ട്.