മാഞ്ചസ്റ്റർ: ജയം തുടരാൻ ഇന്ത്യയും വിജയവഴിയിൽ തിരിച്ചെത്താൻ വിൻഡീസും ഇന്നിറങ്ങുന്നു. കളിച്ച 5 മത്സരങ്ങളിൽ നാലിലും തോൽവി അറിയാതെയാണ് ടീം ഇന്ത്യയുടെ വരവ്. കളിച്ച 6 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മത്രമേ വിൻഡീസിന് ജയിക്കാൻ സാധിച്ചുള്ളു. വിൻഡീസിനെതിരെ ഇന്ന് ജയിക്കാനായാൽ ഇന്ത്യ സെമിയിലേക്ക് ഒരുപടികൂടി അടുക്കും. എന്നാൽ മികച്ച ഫോമിലല്ലെങ്കിൽ വിജയപ്രതീക്ഷയ്‍ക്കുമേൽ കരിനിഴൽ വീഴുമെന്നതിൽ സംശയമില്ല.
ധവാൻ പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ ചെറിയ പ്രശ്നങ്ങളുണ്ട്. രാഹുലിനെ ഓപ്പണിംഗിലേക്ക് മാറ്റിയപ്പോൾ മധ്യനിര ദുർബലമായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്ത വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ബോളിംഗിലും ഫീൽഡിംഗിലും ടീം ഇന്ത്യ ശക്തമാണ്. മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബൂമ്രയുടെ നേതൃത്വത്തിലുള്ള ബോളിംഗ് സംഘം ഈ ലോകകപ്പിൽ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ഭുവനേശ്വറിന് പരിക്കേറ്റത് തിരിച്ചടിയായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. ഒപ്പം കുൽദീപ് യാദവും യുസ് വേന്ദ്ര ചാഹലും ചേരുന്നതോടെ ബോളിംഗ് നിര ശക്തം.
അതേസമയം ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നിർണ്ണായക മത്സരത്തിന് ഒരുങ്ങുന്ന വിൻഡീസിന് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ പരുക്കിനെ തുടർന്ന് പുറത്തായത് വലിയ തിരിച്ചടിക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ടൂർണമെന്റിലെ മറ്റ് ശേഷിക്കുന്ന നിർണായക മത്സരങ്ങളിൽ ഇതോടെ താരം കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ വിന്‍ഡീസീന് സെമി സാധ്യതയുള്ളൂ. ഇപ്പോൾ തന്നെ പോയിന്റ് പട്ടികയിൽ പിന്നിലാണ് വിന്‍ഡീസ്.















