ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. 119 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ് 45 ഓവറിൽ 186 ൽ അവസാനിക്കുകയായിരുന്നു. ജയത്തോടെ 12 പോയിന്റുമായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ജേസൺ റോയിയും ബെയർസ്റ്റോയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. റോയ് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ബെയർസ്റ്റോ സെഞ്ച്വറി നേടി. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയ്ക്ക് അത് കാര്യമായി മുതലാക്കാനായില്ല. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 305 റൺസ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തുടക്കത്തിൽതന്നെ പിഴച്ചു. സ്കോർ ബോർഡിൽ 15 കൂട്ടിച്ചേർക്കുന്നതിനിടെ തന്നെ ഓപ്പണർമാർ കൂടാരം കയറി. 57 റൺസെടുത്ത ടോം ലാഥം മാത്രമാണ് ന്യൂസിലൻഡ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.















