ലോർഡ്സ് : ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ. ഏതൊരു ക്രിക്കറ്റ് ആരാധകനും ഇതൊരു ഭ്രാന്തൻ സ്വപ്നമാണ്. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നുവരെ അത്തരമൊരു ഫൈനൽ പിറന്നിട്ടില്ല. ട്വെന്റി ട്വെന്റിയിലും ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും ഫൈനലിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ലോകകപ്പിൽ ഇതുവരെ അതുണ്ടായിട്ടില്ല.
ഇക്കുറിയെങ്കിലും ഇന്ത്യ – പാക് ഫൈനൽ പ്രതീക്ഷിക്കുന്നവർ നിരാശരാകാനാണ് ഏറ്റവും കൂടുതൽ സാദ്ധ്യത. പാകിസ്ഥാന്റെ സെമി സാദ്ധ്യത സാങ്കേതികവും കണക്കു കൂട്ടലും മാത്രമായി ഒതുങ്ങുമെന്നതാണ് സത്യം. 1992 ലെ ലോകകപ്പ് നേട്ടത്തിനു സമാനമാണ് ഇത്തവണത്തെ പാക് മുന്നേറ്റമെന്ന നിരീക്ഷണങ്ങൾക്ക് ഇനി അധികം ആയുസ്സില്ല എന്നാണ് റൺറേറ്റും പോയിന്റ് നിലയും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന നാലിലെത്താമെന്ന പാക് മോഹങ്ങൾ ഏകദേശം അവസാനിച്ച നിലയിലാണ്. ബംഗ്ലാദേശിനെ മുന്നൂറിലധികം റൺസിന് പരാജയപ്പെടുത്തിയാൽ മാത്രമേ പാകിസ്ഥാന് സെമിയിൽ കടക്കാനാകൂ.
8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുള്ള പാകിസ്ഥാനും 9 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ന്യൂസിലൻഡുമാണ് സെമിഫൈനലിലെത്താൻ മത്സരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മത്സരം മാത്രമാണ് പാകിസ്ഥാന് ഇനി ബാക്കിയുള്ളത്.
നിലവിൽ ന്യൂസിലൻഡിന്റെ റൺ റേറ്റ് +0.175 ആണെങ്കിൽ പാകിസ്ഥാന്റേത് -0.792 ആണ്. അതായത് ബംഗ്ലാദേശുമായുള്ള മത്സരത്തിൽ 350 റൺസ് സ്കോർ ചെയ്താൽ മാത്രം പോര അവരെ 311 റൺസിന് പാകിസ്ഥാൻ തോൽപ്പിക്കുകയും വേണം.അതായത് 39 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം.400 റൺസ് സ്കോർ ചെയ്താലും ലക്ഷ്യം നിസ്സാരമല്ല. 84 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം. ബംഗ്ലാദേശിന്റെ നിലവിലത്തെ ഫോം വച്ച് സാധാരണഗതിയിൽ ഇത് സാദ്ധ്യമല്ല.
ടോസ് ബംഗ്ലാദേശിനു ലഭിക്കുകയും പാകിസ്ഥാനെ ഫീൽഡിംഗിന് നിർദ്ദേശിക്കുകയും ചെയ്താൽ ആദ്യ പന്ത് എറിയുന്നതിനു മുൻപ് തന്നെ പാകിസ്ഥാൻ സെമിയിലെത്താതെ പുറത്താകും. ചുരുക്കത്തിൽ കണക്കുകളിൽ മാത്രമല്ലാതെ സെമിയിലെത്താൻ പാകിസ്ഥാനു കഴിയില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അങ്ങനെ നോക്കുമ്പോൾ ഇനി ലോകകപ്പിൽ ഒരു ഇന്ത്യ പാക് ഫൈനൽ പ്രതീക്ഷിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് നാലു വർഷം കൂടി കാത്തിരിക്കേണ്ടി വരും. 7-0 എന്ന ഇന്ത്യയുടെ റെക്കോഡ് തകർക്കാൻ പാകിസ്ഥാനും അത്ര നാൾ കാത്തിരിക്കണം.















